ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും ഉൾപ്പെട്ട സൈനിക ശക്തികളുമായുള്ള സംഘർഷം ശക്തമാകുന്നതിനിടെ, ഇനി മുതൽ 1000 കിലോഗ്രാം മുകളിലുള്ള വാർഹെഡുകളുള്ള മിസൈലുകൾ മാത്രമേ പ്രയോഗിക്കൂ എന്ന പ്രഖ്യാപനവുമായി ഇറാൻ രംഗത്തെത്തി. ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ബ്രിഗേഡിയർ ജനറൽ മജീദ് മൂസവി നടത്തിയ പ്രസ്താവനയാണ് യുദ്ധത്തിൽ പുതിയ ഘട്ടം ആരംഭിക്കുന്നതായി സൂചിപ്പിക്കുന്നത്.
ലെബനീസ് മാധ്യമമായ അൽ മയാദീൻ റിപ്പോർട്ട് ചെയ്തതനുസരിച്ച്, അമേരിക്കൻ- ഇസ്രായേൽ സൈനിക താവളങ്ങൾക്കും ഗൾഫ് മേഖലയിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഇനി മുതൽ കൂടുതൽ ശക്തമായി തുടരുമെന്ന് മൂസവി മുന്നറിയിപ്പ് നൽകി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളവും സൗദി അറേബ്യയിലെ റാസ് തനുറ എണ്ണ ശുദ്ധീകരണശാലയും മുമ്പ് ലക്ഷ്യമിട്ടിരുന്ന ആക്രമണങ്ങളിൽ ഇത് ഉൾപ്പെട്ടിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
അതേസമയം സൈനിക നിരീക്ഷകരുടെ വിലയിരുത്തലിൽ, ഇറാൻ ഇപ്പോൾ യുദ്ധതന്ത്രത്തിൽ വലിയ മാറ്റം വരുത്തുകയാണ്. സംഘർഷത്തിൻ്റെ ആദ്യഘട്ടത്തിൽ ഇറാൻ പ്രധാനമായും കുറഞ്ഞ ചെലവുള്ള ഡ്രോണുകളും മിസൈലുകളും വലിയ തോതിൽ പ്രയോഗിച്ച് പ്രതിരോധ സംവിധാനങ്ങളെ തളർത്തുന്ന രീതിയാണ് സ്വീകരിച്ചത്. പ്രത്യേകിച്ച് Shahed-131, Shahed-136 എന്നിവ പോലുള്ള ‘കാമികാസി’ ഡ്രോണുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു.
ഈ തന്ത്രത്തിൻ്റെ ലക്ഷ്യം എതിരാളികളുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ ചെലവേറിയ ഇൻറർസെപ്റ്റർ മിസൈലുകൾ ഉപയോഗിക്കാൻ നിർബന്ധിതരാക്കുക എന്നതായിരുന്നു. ഒരു Shahed ഡ്രോണിൻ്റെ വില ഏകദേശം 50,000 ഡോളർ മാത്രമായിരിക്കും, അതിനെ തടയാൻ ഉപയോഗിക്കുന്ന പ്രതിരോധ മിസൈലുകളുടെ വില അതിനേക്കാൾ പലമടങ്ങ് കൂടുതലാണ്.
ഉദാഹരണത്തിന്, അമേരിക്കൻ PATRIOT മിസൈൽ പ്രതിരോധ സംവിധാനത്തിലെ ഒരു ഇൻറർസെപ്റ്ററിന് ഏകദേശം 4 മില്യൺ ഡോളർ ചെലവാകുന്നു. THAAD ഇൻറർസെപ്റ്ററിന് ഏകദേശം 12 മില്യൺ ഡോളർ വരെ വിലവരും. ഇസ്രായേലിൻ്റെ ആരോ-3 ഇൻറർസെപ്റ്ററിൻ്റെ വില ഏകദേശം 3 മില്യൺ ഡോളർ ആണ്.
എന്നാൽ ഇപ്പോൾ ഇറാൻ സ്വീകരിക്കുന്ന പുതിയ സമീപനം കുറച്ച് എണ്ണം മിസൈലുകൾ ഉപയോഗിച്ചാലും അതിൻ്റെ നാശശക്തി വളരെ കൂടുതലാക്കുക എന്നതാണ്. 1000 കിലോയ്ക്ക് മുകളിലുള്ള വാർഹെഡുകൾ ഉപയോഗിക്കുന്നത് സ്ഫോടനവും നാശനഷ്ടവും ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വാഷിങ്ടണിലെ സെൻ്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇൻ്റർനാഷണൽ സ്റ്റഡീസ് (സിഎസ്ഐഎസ്) പ്രകാരം, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മിസൈൽ ശേഖരമാണ് ഇറാൻ്റേത്. ഇറാൻ്റെ പ്രധാന മിസൈലുകളിൽ സൗമർ ക്രൂസ് മിസൈൽ (ഏകദേശം 3000 കിലോമീറ്റർ റേഞ്ച്), സെജ്ജിൽ ബാലിസ്റ്റിക് മിസൈൽ (ഏകദേശം 2000 കിലോമീറ്റർ), ഖോറാംഷഹർ മിസൈൽ (2000-3000 കിലോമീറ്റർ റേഞ്ച്, 1800 കി. വാർഹെഡ്), ഖീബർ ഷെക്കൻ മിസൈൽ എന്നിവയാണ് കൂടുതലായി ഉള്ളത്.
ഇവയിൽ ചില മിസൈലുകൾ manoeuvrable re-entry vehicle (MaRV) സാങ്കേതികവിദ്യ ഉപയോഗിക്കുന്നവയാണ്. അതായത്, ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ചിറങ്ങുമ്പോൾ തന്നെ പാത മാറ്റാൻ കഴിയുന്നതിനാൽ പ്രതിരോധ സംവിധാനങ്ങൾക്ക് ഇവയെ തടയുന്നത് കൂടുതൽ ബുദ്ധിമുട്ടാകാം. ഇറാൻ്റെ അവകാശവാദപ്രകാരം, ചില മിസൈലുകൾ Mach 8 വരെ വേഗത്തിൽ സഞ്ചരിക്കാനും കഴിയും.
അതുകൊണ്ടുതന്നെ സൈനിക വിശകലനക്കാർ പറയുന്നത്, ഇനി മുതൽ ഇറാൻ വലിയ തോതിൽ ഡ്രോണുകൾ പ്രയോഗിക്കുന്ന തന്ത്രത്തോടൊപ്പം ഭാരമേറിയ വാർഹെഡുകളുള്ള ബാലിസ്റ്റിക് മിസൈലുകളും ഒരുമിച്ച് ഉപയോഗിക്കാൻ കഴിയും ആണ്. ഇത് യുദ്ധത്തിൽ കൂടുതൽ അപകടകരമായ ഘട്ടത്തിലേക്ക് നീങ്ങുന്നതിൻ്റെ സൂചനയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.














































