പാല: പാലാ നഗരസഭയിൽ തനിക്കെതിരായ അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് പ്രതികരണവുമായി മുൻ ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടം. ജനാധിപത്യത്തിന്റെ വിധിയെ പൂർണ ബഹുമാനത്തോടെ സ്വീകരിക്കുന്നുവെന്ന് മാധ്യമങ്ങൾക്ക് കൈമാറിയ പ്രസ്താവനയിൽ ദിയ വ്യക്തമാക്കി.
പദവിയിലിരിക്കെ അഴിമതിക്ക് വഴങ്ങുകയോ നിയമം ലംഘിക്കുകയോ പൊതുപണം രാഷ്ട്രീയ താൽപര്യങ്ങൾക്കായി വിനിയോഗിക്കുകയോ ചെയ്തിട്ടില്ലെന്ന് ദിയ പറഞ്ഞു. ജനങ്ങൾ തെരഞ്ഞെടുത്ത കൗൺസിലർ എന്ന നിലയിൽ പൊതുപ്രവർത്തനം തുടരുമെന്നും ദിയ പ്രസ്താവനയിൽ അറിയിച്ചു.
ദിയയുടെ കുറിപ്പ്
ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്കും വിമർശനങ്ങൾക്കും പൂർണ സ്വാതന്ത്ര്യവും ബഹുമാനവുമുണ്ട്. അവിശ്വാസ പ്രമേയവും ജനാധിപത്യത്തിന്റെ അംഗീകൃതമായ ഒരു സംവിധാനമാണ്. ആ ജനാധിപത്യവിധിയെ ഞാൻ പൂർണ ബഹുമാനത്തോടെ സ്വീകരിക്കുന്നു. എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അഴിമതി, പൊതുപണം ദുരുപയോഗം, കൈക്കൂലി, സ്വജനപക്ഷപാതം, സർക്കാർ ഉത്തരവുകളുടെ ലംഘനം, നിയമവിരുദ്ധ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട ഒരു ആരോപണം പോലും ഉണ്ടായിരുന്നില്ല. മാത്രമല്ല, വസ്തുതാപരമായ ഒരു ആരോപണം പോലും തെളിയിക്കാനോ ഉന്നയിക്കാനോ അവിശ്വാസ പ്രമേയം കൊണ്ടുവന്നവർക്കും അതിനെ പിന്തുണച്ചവർക്കും സാധിച്ചിട്ടില്ല. അതിൽ എനിക്ക് ആത്മവിശ്വാസവും അതിലേറെ അഭിമാനവുമുണ്ട്. ചെയർപേഴ്‌സൺ എന്ന നിലയിൽ ചുമതലയേറ്റ ആദ്യ ദിവസം മുതൽ ഞാൻ മനസ്സിൽ സൂക്ഷിച്ച ഒരേയൊരു വിശ്വാസം ഇതായിരുന്നു – പൊതുപദവി ഒരു അധികാരമല്ല; ജനങ്ങൾ ഏൽപ്പിച്ച വിശ്വാസത്തിന്റെ ഉത്തരവാദിത്വമാണ്. എന്റെ ഓരോ തീരുമാനവും നിയമത്തിന്റെയും സുതാര്യതയുടെയും പൊതുതാൽപര്യത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു. എല്ലാ തീരുമാനങ്ങളും എല്ലാവർക്കും ഇഷ്ടപ്പെട്ടിട്ടുണ്ടാകണമെന്നില്ല. എന്നാൽ ജനപ്രിയമായ തീരുമാനങ്ങളേക്കാൾ ശരിയായ തീരുമാനങ്ങൾ എടുക്കാനാണ് ഞാൻ ശ്രമിച്ചത്.
ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ കൗൺസിൽ എടുത്ത തീരുമാനത്തെ ഞാൻ ജനാധിപത്യ മര്യാദയോടെ സ്വീകരിക്കുന്നു. എന്നാൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു കൗൺസിലർ എന്ന നിലയിൽ എന്റെ പൊതുപ്രവർത്തനം തുടരും. സത്യസന്ധത, സുതാര്യത, നിയമവാഴ്ച, ജനങ്ങളുടെ താൽപര്യം എന്നീ മൂല്യങ്ങളിൽ ഞാൻ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. പൊതുജീവിതത്തിലെ ഏറ്റവും വലിയ ശക്തി അധികാരമല്ല, മൂല്യങ്ങളാണ്. പദവികൾ താൽക്കാലികമാണ്. മൂല്യങ്ങൾ ശാശ്വതമാണ്.
ചെയർപേഴ്‌സൺ എന്ന നിലയിൽ പ്രവർത്തിച്ച കാലയളവിൽ പൊതുപദവിയെ ഞാൻ ഒരിക്കലും അധികാരമായി കണ്ടിട്ടില്ല. അത് ജനങ്ങൾ എന്നെ ഏൽപ്പിച്ച വിശ്വാസത്തിന്റെ ഉത്തരവാദിത്വമായാണ് ഞാൻ കണ്ടത്. ആ വിശ്വാസം കാത്തുസൂക്ഷിക്കാനാണ് എന്റെ ഓരോ ചുവടും. ഈ ഹ്രസ്വകാല സേവനത്തിനിടെ എനിക്ക് മാർഗനിർദേശവും പിന്തുണയും നൽകിയ പാലായിലെ ജനങ്ങൾക്കും, ഗുരുതുല്യരായ മുതിർന്ന നേതാക്കൾക്കും, നഗരസഭാ ജീവനക്കാർക്കും, മാധ്യമ സുഹൃത്തുകൾക്കും, എല്ലാ അഭ്യുദയകാംക്ഷികൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
പാലായുടെ വികസനം ഒരു വ്യക്തിയുടെയോ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയോ മാത്രം വിഷയമല്ല. അത് നമ്മുടെ നാടിന്റെ പൊതുതാൽപര്യമാണ്. പദവികൾ വരും, പോകും. എന്നാൽ സത്യസന്ധതയും മൂല്യങ്ങളും ജനങ്ങളോടുള്ള പ്രതിബദ്ധതയും ശാശ്വതമാണ്. ആ മൂല്യങ്ങളോടൊപ്പം തന്നെയാണ് ഞാൻ ഇനിയും പൊതുരംഗത്ത് പ്രവർത്തിക്കുക.
















































