വർക്കല: മകളെ വിവാഹം ചെയ്തു നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ അഞ്ചംഗ സംഘം ബന്ദിയാക്കിയ ഗൃഹനാഥൻ മണിക്കൂറുകളോളം നേരിട്ടത് ക്രൂര പീഡനങ്ങൾ. ആക്രമണങ്ങളിൽ സാരമായി പരുക്കേറ്റ വടശ്ശേരിക്കോണം ആര്യഭവനിൽ അനിൽകുമാർ 3 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ഇന്നലെയാണ് വീട്ടിലെത്തിയത്.
പ്രതികൾ ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകി, ചങ്ങലയും താഴും ഉപയോഗിച്ച് തൂണിൽ കെട്ടിയിട്ടു, ഹെൽമറ്റ് കൊണ്ട് തലയിൽ ആഞ്ഞടിച്ചു, മുറിയിലൂടെ വലിച്ചിഴച്ചുവെന്നും അനിൽകുമാർ പറയുന്നു. അതേസമയം ആക്രമണത്തിൽ പരുക്കേറ്റ അനിലിന്റെ വലതുകയ്യിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്.
മകളെ വിവാഹം ചെയ്തു കൊടുക്കാത്തതിന്റെ പേരിൽ വെള്ളല്ലൂർ വട്ടവിളയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് അനിൽകുമാറിനെ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 16ന് രാവിലെ 11 മുതൽ രാത്രി 8 വരെയാണ് ക്രൂരമർദനം ഏറ്റുവാങ്ങേണ്ടി വന്നത്. അനിലിന്റെ മകൻ അച്ചുവിനും ക്രൂരമർദനമേറ്റിരുന്നു. അതേസമയം കേസിലെ 5 പ്രതികളെയും ഇതുവരെ പോലീസിനു കണ്ടെത്താനായിട്ടില്ല. മുഖ്യപ്രതി മതിര തെറ്റിമുക്ക് സ്വദേശി സുധീഷിന് അനിൽകുമാറിന്റെ മകളെ വിവാഹം ചെയ്തു നൽകാൻ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു മർദനം. പ്രതികൾക്കായി കഴിഞ്ഞ ദിവസം പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.
സംഭവം ഇങ്ങനെ- കെട്ടിടനിർമാണത്തൊഴിലാളിയായ അനിൽകുമാർ പ്രതികൾ ആവശ്യപ്പെട്ടതനുസരിച്ച് 16ന് രാവിലെ 11ന് സ്വന്തം സ്കൂട്ടറിലാണ് കിളിമാനൂർ വെള്ളല്ലൂരിലെ വീട്ടിൽ എത്തിയത്. വീട്ടിൽ കയറിയ അനിലിനെ രണ്ടു പേർ ചേർന്നു പിന്നിൽനിന്നു പിടിച്ചുവച്ചു. ഒരാൾ ഹെൽമറ്റ് കൈക്കലാക്കി തലയിലും നെറ്റിയിലും ആഞ്ഞടിച്ചു. തുടർന്ന് കയ്യും കാലും ചങ്ങലകൊണ്ടു കെട്ടിയിട്ട് മുറിയിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. പ്ലാസ്റ്റിക് വയറും കയറും ഉപയോഗിച്ച് വരിഞ്ഞുമുറുക്കി തൂണിൽ കെട്ടിയിട്ടു. വായിൽ തുണി തിരുകിയശേഷം തോർത്തും പ്ലാസ്റ്ററും ഉപയോഗിച്ച് വായ മൂടിക്കെട്ടി. മർദിക്കുമ്പോൾ ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ സൗണ്ട് സിസ്റ്റത്തിൽ പാട്ട് വച്ചു.
തുടർന്ന് അനിൽകുമാറിന്റെ ഫോണിൽ നിന്നു മകൻ അച്ചുവിനെ വിളിച്ച് അച്ഛന് സുഖമില്ലെന്നു പറഞ്ഞ് സ്ഥലത്തെത്തിച്ച് കെട്ടിയിട്ടു മർദിച്ചു. സ്ക്രൂ ഡ്രൈവർ, കട്ടിങ് പ്ലെയർ എന്നിവ ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിച്ചു. പിന്നീട് അനിലിന്റെ ഭാര്യയെക്കൂടി വിളിച്ചുകൊണ്ടുവരാൻ മകൻ അച്ചുവിനെ വീട്ടിലേക്കയച്ചു. ആ സമയം കൂടെപ്പോയത് സുധീഷാണ്. വീട്ടിലെത്തി പ്രതിയെ പുറത്തു നിർത്തി വീടിനകത്തേക്കു കയറിയ അച്ചു, അമ്മ സ്വപ്നയെ കാര്യങ്ങളറിയിച്ചു. ഇതോടെയാണ് പ്രതികളെക്കുറിച്ചുള്ള വിവരം പുറത്തറിഞ്ഞത്.
സ്വപ്ന ഉടനെ ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡന്റിനെ ഫോണിൽ വിളിച്ചു. പ്രസിഡന്റ് വർക്കല പോലീസ് വിവരമറിയിച്ചതോടെയാണ് അനിൽകുമാറിനെ മോചിപ്പിക്കാനായത്. അതേസമയം സംഭവശേഷം ഭീതിയോടെയാണ് കഴിയുന്നതെന്നും മകനെയും മകളെയും വേണ്ടി വന്നാൽ കൊലപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും അനിൽ പറയുന്നു.

















































