പത്തനംതിട്ട: മുന്നാം ബലാംത്സഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റിവച്ചു. ഈ മാസം 28 ലേക്കാണ് വിധി മാറ്റിയിരിക്കുന്നത്. അതുവരെ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ തുടരും. പത്തനംതിട്ട ജില്ലാ സെഷൻ കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
അതേസമയം എംഎൽഎയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. പരാതിക്കാരി രാഹുലിൽ നിന്ന് ക്രൂര പീഡനമാണ് നേരിട്ടതെന്നും സമാന സ്വഭാവമുള്ള മറ്റ് രണ്ട് കേസുകളിൽ രാഹുൽ പ്രതിയാണെന്ന കാര്യവും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിധി പറയുന്നത് മാറ്റിയത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ ഒന്നാം ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരനായ ലൈംഗിക കുറ്റവാളിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. ഗർഭിണിയായിരിക്കെ മൃഗീയമായി പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു.
നേമം പോലീസ് രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തളളിയിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ അറസ്റ്റിലായ വിവരമടക്കം അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. രാഹുലിന് ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെയടക്കം സ്വാധീനിക്കാൻ ഇടയുണ്ടെന്നും അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി.














































