തിരുവനന്തപുരം: തിങ്കളാഴ്ച പുലർച്ചെയാണ് ലോകകപ്പ് ഫൈനൽ നടക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. മത്സരം പുലർച്ചെ വരെ നീളാൻ സാധ്യതയുള്ളതിനാൽ വിദ്യാർഥികൾക്ക് കൃത്യസമയത്ത് സ്കൂളിലെത്താൻ ബുദ്ധിമുട്ടുണ്ടാകുമെന്ന സാഹചര്യത്തിൽ തിങ്കളാഴ്ചത്തെ അധ്യയന ദിനം ഒഴിവാക്കണമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. നഷ്ടപ്പെടുന്ന പഠനദിനത്തിന് പകരമായി പിന്നീട് അവധിയായ ഏതെങ്കിലും ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കാമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവച്ചു. തിങ്കളാഴ്ച പുലർച്ചെ 12.30-നാണ് സ്പെയിനും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. അർജന്റീനയും സ്പെയിനും തമ്മിലുള്ള ആവേശകരമായ ലോകകപ്പ് ഫൈനൽ മത്സരം ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 12.30-നാണ് ആരംഭിക്കുന്നത്. മത്സരം പുലർച്ചെ വരെ നീണ്ടുനിൽക്കുമെന്നതിനാൽ വിദ്യാർഥികൾക്ക് തിങ്കളാഴ്ച കൃത്യസമയത്ത് സ്കൂളുകളിൽ എത്താൻ ബുദ്ധിമുട്ടായിരിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ചത്തെ അധ്യയന ദിനം ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. തിങ്കളാഴ്ച നൽകുന്ന അവധിക്ക് പകരമായി, പിന്നീട് അവധി വരുന്ന ഏതെങ്കിലും ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കി മാറ്റി അധ്യയന സമയം ക്രമീകരിക്കാവുന്നതാണ്. ഇത് സംബന്ധിച്ച് സർക്കാർ അടിയന്തരമായി അനുകൂല തീരുമാനം കൈക്കൊള്ളണമെന്ന് അഭ്യർഥിക്കുന്നു.


















































