പനാജി: കാമുകി ഉൾപ്പെടെ രണ്ടു യുവതികളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഗോവയിൽ റഷ്യൻ വിനോദസഞ്ചാരി അറസ്റ്റിൽ. അലെക്‌സി ലിയോനൊവ് എന്നയാളാണ് വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ വടക്കൻ ഗോവയിലെ അരംബോളിൽനിന്ന് പോലീസ് പിടിയിലായത്. അലെക്‌സിയുടെ ലിവ് ഇൻ പങ്കാളിയായിരുന്ന എലെന കസാത്തനോവയുടെ മൃതദേഹം ഇവർ താമസിച്ചിരുന്ന വാടകമുറിക്കുള്ളിൽനിന്ന് വീട്ടുടമസ്ഥൻ കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.
എലെനയുടെ കൈകൾ പിന്നോട്ടാക്കി കെട്ടിയ നിലയിലും കഴുത്ത് മുറിച്ച നിലയിലുമായിരുന്നെന്നാണ് വിവരം. 2024 മുതൽ ഗോവയിൽ താമസിച്ചിരുന്ന ഇവർ അലെക്‌സിയുമായി ലിവ് ഇൻ ബന്ധത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ചോദ്യംചെയ്യലിന് പിന്നാലെയാണ് മറ്റൊരാളെ കൂടി കൊലപ്പെടുത്തിയ വിവരം അലെക്‌സി വെളിപ്പെടുത്തിയത്. എലെന വനീവ എന്ന 37-കാരിയെ മോർജിമിൽ വെച്ചാണ് ഇയാൾ കൊലപ്പെടുത്തിയത്.
ഇവരുടെ മൃതദേഹം പോലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തു. ഈ കൊലപാതകത്തിന് പിന്നിലെ കാരണത്തേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് മൃതദേഹങ്ങളും പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും സംഭവങ്ങളേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

















































