ന്യൂഡൽഹി: ബീഹാറിൽ കോൺഗ്രസിലെ മുഴുവൻ എംഎൽഎമാരും എൻഡിഎയിലേക്ക് കൂടുമാറാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യൻ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് കോൺഗ്രസിന് ആകെ ആറ് എംഎൽഎമാരാണുള്ളത്. ഇവർ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചർച്ചനടത്തിയതായാണ് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നത്. എംഎൽഎമാരെ എൻഡിഎയോട് അടുപ്പിച്ച് സഖ്യത്തിൽ ആധിപത്യം സ്ഥാപിക്കാനാണ് ജെഡിയു നീക്കമെന്നാണ് സൂചന.
എംഎൽഎമാർ ഒന്നാകെ എൻഡിഎയിലേക്ക് ചുവടുമാറിയാൽ ബിഹാർ നിയമസഭയിൽ കോൺഗ്രസ് പ്രാതിനിധ്യം പൂജ്യമാകും. 2025-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 243-ൽ 202 സീറ്റുകളാണ് എൻഡിഎ നേടിയിരുന്നു. ബിജെപി 89, ജെഡിയു 85 എന്നീ നിലയിലായിന്നു കക്ഷി നില. മഹാസഖ്യമാകട്ടെ 35 സീറ്റുകളിൽ ഒതുങ്ങി. ഇതിൽ ആർജെഡി 25 സീറ്റുകൾ നേടി. അതേസമയം, 61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ആറ് സീറ്റുകളിൽ മാത്രമാണ് ജയിച്ചത്.
സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിലും നിലപാടുകളിലും എംഎൽഎമാർ തീർത്തും അസ്വസ്ഥരാണെന്നും അവർ തങ്ങളുമായി ചർച്ച നടത്തിയെന്നും വരും ദിവസങ്ങളിൽ തീരുമാനമുണ്ടാകുമെന്നും ജെഡിയു വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ കുറച്ചുകാലങ്ങളായി ഈ എംഎൽഎമാർ ആറുപേരും പാർട്ടി പരിപാടികളിൽ പങ്കെടുക്കാറില്ലയെന്നാണ് വിവരം.
അതേസമയം, ഇപ്പോഴത്തെ അഭ്യൂഹങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. ഞങ്ങളുടെ എംഎൽഎമാരാരും എവിടേക്കും പോകില്ലെന്ന് ഉറപ്പുണ്ട്. അവർ അവരുടെ മണ്ഡലങ്ങളിൽ തിരക്കായതിനാലാണ് പരിപാടികളിൽ പങ്കെടുക്കാത്തത് കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ പറഞ്ഞു.
















































