പത്തനംതിട്ട: കാപ്പാ കേസ് പ്രതിക്ക് ഉൾപ്പെടെ വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ എഎസ്ഐ ബിനു കുമാറിന് സസ്പെൻഷൻ. തിരുവല്ല പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന എഎസ്ഐ ബിനു കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് ജാമ്യം കിട്ടാൻ സഹായിക്കുന്ന രീതിയിൽ റിമാൻഡ് റിപ്പോർട്ട് വിവരം ഉൾപ്പെടെ ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ഡിഐജി അജിതാ ബീഗം ആണ് സസ്പെൻഡ് ചെയ്തത്. ബാറിൽ അടിപിടിയുണ്ടാക്കിയ കേസിൽ ബെംഗളൂരുവിലെത്തി പ്രതികളെ പിടികൂടിയിരുന്നു.
ഇവരെ കോടതിയിൽ ഹാജരാക്കാൻ എത്തിയമ്പോൾ റിമാൻഡ് റിപ്പോർട്ട് കാണാതാവുകയായിരുന്നു. സാധാരണ രണ്ടു പകർപ്പുകളാണ് കോടതിയിൽ സമർപ്പിക്കുക. കോടതി നടപടികൾക്കുശേഷമാണ് റിമാൻഡ് റിപ്പോർട്ടിൻറെ പകർപ്പ് പ്രതികളുടെ അഭിഭാഷകന് കൈമാറുക. എന്നാൽ, കോടതിയിലെത്തിച്ചപ്പോൾ തന്നെ റിമാൻഡ് റിപ്പോർട്ടുകളിലൊന്ന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോടതി നടപടിക്ക് മുൻപേ തന്നെ റിമാൻഡ് റിപ്പോർട്ടിൻറെ പകർപ്പ് പ്രതികളുടെ അഭിഭാഷകന് എഎസ്ഐ ബിനുകുമാർ കൈമാറിയ വിവരം വ്യക്തമായത്.
സംഭവത്തെതുടർന്ന് എഎസ്ഐയെ ആദ്യഘട്ടത്തിൽ എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു. പ്രതികളുടെ അഭിഭാഷകൻറെ കയ്യിൽ നിന്ന് പണം വാങ്ങിയാണ് ഇത്തരത്തിൽ വിവരം ചോർത്തി നൽകിയിരുന്നതെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം സ്വദേശിയായ ബിനു കുമാറിനെതിരെ കൂടുതൽ നടപടിക്കായി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിശദമായ അന്വേഷണത്തിനുശേഷമായിരിക്കും തുടർ നടപടിയുണ്ടാകുക. കോന്നി ഡിവൈഎസ്‍പിയായിരിക്കും ബിനുകുമാറിനെതിരെ കൂടുതൽ അന്വേഷണം നടത്തുക.

















































