ഇരിട്ടി: തങ്ങളുടെ കൈവശം ഡോണറുണ്ടെന്നു വൃക്ക സംഘടിപ്പിച്ച് തരാമെന്നും വിശ്വസിപ്പിച്ച്നിരവധി പേരിൽ നിന്നു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രധാനി അറസ്റ്റിൽ. കീഴ്പ്പള്ളി വീർപ്പാട് വേങ്ങശേരി ഹൗസിൽ വി.എം. നൗഫൽ (32) ആണ് ആറളം പോലീസിന്റെ പിടിയിലായത്. ആയിപ്പുഴ ഫാത്തിമ മൻസിൽ ഷാനിഫിന്റ (30) പരാതിയിലാണ് അറസ്റ്റ്.
രോഗിയായ ഷാനിഫിന്റെ വൃക്ക മാറ്റിവയ്ക്കുന്നതിനു ഡോണറെ സംഘടിപ്പിച്ചു നൽകാമെന്നു പറഞ്ഞ് 2024 ഡിസംബർ മുതൽ കഴിഞ്ഞ ഒക്ടോബർ വരെയുള്ള കാലയളവിൽ 6 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. നിരവധി പേരെ നൗഫൽ ഉൾപ്പെടുന്ന സംഘം തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പ്രതികൾ വൃക്ക ആവശ്യമുണ്ടെന്ന് മാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങളും മറ്റും കണ്ടാണ് ആളുകളെ ബന്ധപ്പെടുക. വൃക്ക നൽകാൻ തയാറുള്ള ഡോണർ ഉണ്ടെന്ന് അറിയിക്കും. പിന്നാലെ പണം ആവശ്യപ്പെടുകയും ചെയ്യും. മലപ്പുറം തിരൂർ അനന്താവൂരിലെ സി.നബീൽ അഹമ്മദ്, മലപ്പുറം ചമ്രവട്ടം പെരിന്തല്ലൂരിലെ എം.വി.സുലൈമാൻ, പാപ്പിനിശേരി മടക്കരയിലെ ഷുക്കൂർ എന്നിവരിൽ നിന്ന് 5 ലക്ഷം രൂപ വീതവും കണ്ണൂർ പഴയങ്ങാടി എം.കെ.ഹൗസിൽ ഇബ്രാഹിമിൽ നിന്ന് 1.75 ലക്ഷം രൂപയും തട്ടിയെടുത്തതായി പരാതിയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ നിരധി പേർ തട്ടിപ്പിനിരയായതായാണ് വിവരം. പ്രതി നൗഫലിന്റെ ഫോൺ പോലീസ് പരിശോധിച്ചുവരികയാണ്. സംഘത്തിലെ മറ്റുള്ളവർക്കായും അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.



















































