ടെഹ്റാൻ: യുഎസ്- ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ പരുക്കേറ്റ് ഒളിവിൽ കഴിയുന്ന ഇറാന്റെ സുപ്രീം ലീഡർ ആയത്തുല്ല സയ്യിദ് മൊജ്താബ ഖമനേയി അടുത്ത ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് മുമ്പാകെ പ്രത്യക്ഷപ്പെടുമെന്ന സൂചനകൾ ശക്തമാകുന്നു. പിതാവും മുൻ സുപ്രീം ലീഡറുമായ ആയത്തുല്ല അലി ഖമനേയിയുടെ അനുസ്മരണച്ചടങ്ങിൽ അദ്ദേഹം പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരി 28-ന് നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 86 കാരനായ അലി ഖമനേയിയുടെ അനുസ്മരണച്ചടങ്ങ് ജൂലൈ 14,ന് വൈകുന്നേരം 5 മുതൽ 7 വരെ തെഹ്റാനിലെ മൊസല്ലയിൽ നടക്കുമെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ അറിയിച്ചു. “ഇസ്ലാമിക് വിപ്ലവത്തിന്റെ നേതാവ് ആയത്തുല്ല സയ്യിദ് മൊജ്താബ ഖമനേയിയുടെ പേരിൽ അനുസ്മരണച്ചടങ്ങ് സംഘടിപ്പിക്കും” എന്നാണ് എക്സിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറയുന്നത്.
അതേസമയം മൊജ്താബയുടെ അഭാവം കഴിഞ്ഞ ആഴ്ച നടന്ന ആയത്തുല്ലയുടെ അന്തിമകർമ്മ ചടങ്ങുകളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജ്യത്തുടനീളം വലിയ ജനപങ്കാളിത്തത്തോടെയാണ് അലി ഖമനേയിക്ക് വിടവാങ്ങൽ നൽകിയതെങ്കിലും, പുതുതായി അധികാരത്തിലെത്തിയ നേതാവ് ചടങ്ങുകളിൽ പങ്കെടുത്തിരുന്നില്ല. ഇതോടെ അദ്ദേഹത്തിന്റെ സഹോദരന്മാരായ മൊസ്തഫ, മെയ്‌സം, മാസൂദ് ഖമെനെയി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഏകദേശം 37 വർഷത്തോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന അലി ഖമനേയിയുടെ മരണത്തോടെ രാജ്യത്ത് വലിയ രാഷ്ട്രീയ-സൈനിക മാറ്റങ്ങൾക്കാണ് തുടക്കമായത്. യുഎസ്- ഇസ്രായേൽ സഖ്യത്തിന്റെ ആക്രമണങ്ങളോടെയാണ് യുദ്ധത്തിന് തുടക്കമായതും. തുടർന്ന് നടന്ന മഹത്തായ സംസ്കാര പ്രദക്ഷിണങ്ങളോടെ ടെഹ്റാനും മറ്റ് പ്രധാന നഗരങ്ങളും സ്തംഭിച്ചു. റോഡുകളും വ്യോമഗതാഗതവും അടച്ചിടുകയും പൊതുജീവിതം താത്കാലികമായി നിശ്ചലമാകുകയും ചെയ്തു.
ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ലയിൽ നടന്ന സംസ്കാര ചടങ്ങിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളിൽ, അലി ഖമനേയിയുടെയും കുടുംബാംഗങ്ങളുടെയും പെട്ടികൾക്കരികിൽ അദ്ദേഹത്തിന്റെ പുത്രന്മാർ നിലകൊള്ളുന്നതായി കാണിച്ചു. കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ഇതിനിടെയും ഒളിവിൽ കഴിയുന്ന മൊജ്താബയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും തുടരുന്നു. ആക്രമണത്തിൽ പരുക്കേറ്റതിന് പിന്നാലെ അദ്ദേഹത്തെ സുരക്ഷിതമായ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് സൂചന. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, സുരക്ഷാ കാരണങ്ങളാൽ പൊതുപ്രത്യക്ഷങ്ങൾ ഒഴിവാക്കുകയാണെന്നാണ് വിലയിരുത്തൽ.
അനുസ്മരണച്ചടങ്ങിൽ മൊജ്തബ പങ്കെടുക്കുകയാണെങ്കിൽ, പിതാവിന്റെ മരണത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പൊതുവേദിയായിരിക്കും അത്. ഇതോടെ ഇറാനിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കും യുദ്ധത്തിന്റെ ഭാവി ദിശക്കും നിർണായകമായ സന്ദേശമായി മാറുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.


















































