തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. സംസ്ഥാന സർക്കാരിൻറെ തട്ടിപ്പുകൾ പൊതുജനം തിരിച്ചറിയുമെന്നും ശബരിമലയിലെ സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ളവ ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
അതുപോലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്രത്യേകം പ്രകടനപത്രികകൾ ഉണ്ടാവുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. യുഡിഎഫിൽ സ്ഥാനാർത്ഥികൾക്ക് വേണ്ടി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. തർക്കം ഉള്ള ഇടത്തെ പ്രശ്നങ്ങൾ വളരെ വേഗത്തിൽ പരിഹരിക്കും. വർഗീയ കക്ഷികളുമായി ഒരുതരത്തിലുള്ള ബന്ധവുമില്ല. സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ട് എന്നും കെസി വേണുഗോപാൽ പറഞ്ഞു.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടുഘട്ടങ്ങളിലായാണു വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബർ 11നും നടക്കും. ഡിസംബർ 13നായിരിക്കും വോട്ടെണ്ണൽ. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലായിരിക്കും ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴു ജില്ലകളിലും വോട്ടെടുപ്പ് നടക്കും.


















































