തേഞ്ഞിപ്പലം: രണ്ടു മാസത്തെ ബസ് ഫീസ് അടയ്ക്കത്തതിന്റെ പേരിൽ യുകെജി വിദ്യാർഥിയെ വഴിയിൽ ഉപേക്ഷിച്ചതായി പരാതി. ചേലേമ്പ്രയിലെ സ്കൂളിലെ വിദ്യാർഥിയെയാണ് ബസിൽ കയറ്റാതിരുന്നത്. പതിവു പോലെ വീട്ടിൽ നിന്നിറങ്ങിയ വിദ്യാർഥി മറ്റു കുട്ടികൾക്കൊപ്പം ബസിൽ കയറാനെത്തിയപ്പോഴാണ് ബസുകാർ തടഞ്ഞത്.
2 മാസത്തെ ബസ് ഫീസായ 1,000 രൂപ അടക്കാത്തതിനാൽ കുട്ടിയെ ബസിൽ കയറ്റേണ്ടെന്നു പ്രധാനാധ്യാപിക നിർദേശിച്ചെന്നാണു വിവരം. മാത്രമല്ല രക്ഷിതാക്കളാരും കൂടെയില്ലാതെ തനിയെ ബസ് കയറാനെത്തിയ കുട്ടിയെ വഴിയിൽ ഉപേക്ഷിച്ചാണ് സ്കൂളുകാരുടെ ക്രൂരത. കണ്ണുനിറഞ്ഞ് വഴിയിൽ നിന്ന കുട്ടിയെ മറ്റൊരു സ്ത്രീയാണ് വീട്ടിലാക്കിയത്. ഇതു സംബന്ധിച്ച് രക്ഷിതാക്കൾ മന്ത്രി വി. ശിവൻകുട്ടിക്കും ബാലാവകാശ കമ്മീഷനും പോലീസിനും പരാതി നൽകി.