തൃശൂർ: ചേലക്കരയിൽ ഭർത്താവ് മരിച്ചതോടെ കൂട്ടആത്മഹത്യാ ശ്രമിച്ച് ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. ചേലക്കര മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ പരേതനായ പ്രദീപിൻ്റെ ഭാര്യ ഷൈലജയാണ് (34) ഇന്നലെ രാവിലെ മരിച്ചത്. ഷൈലജയോടൊപ്പം വിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയ മൂത്തമകൾ അണിമ (6) അന്നേ ദിവസംതന്നെ മരിച്ചിരുന്നു. എന്നാൽ ഒപ്പമുണ്ടായിരുന്ന മകൻ അക്ഷയ് (4) അപകടനില തരണം ചെയ്തു.
ഷൈലജയുടെ ഭർത്താവ് പ്രദീപ് വൃക്ക രോഗത്തെ തുടർന്ന് രണ്ടാഴ്ച്ചയ്ക്ക് മുൻപാണ് മരണമടഞ്ഞത്. ഇതിൻ്റെ മനോവിഷമത്തിലായിരുന്നു ഷെെലജയും കുടുംബവും. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.
പ്രദീപിൻ്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ചാക്കപ്പൻ പടിയിലെ പ്രദീപിൻ്റെ വീട്ടിൽ നിന്നും ഷൈലജയും മക്കളും തിങ്കളാഴ്ചയാണ് മേപ്പാടത്തെ സ്വന്തം വീട്ടിലെത്തിയത്. വൈകീട്ടോടെ ബന്ധുക്കൾ വിവരങ്ങൾ തിരക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ആരേയും പുറത്ത് കാണാത്തതിനെ തുടർന്ന് നാട്ടുകാർ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൂന്നുപേരേയും ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. അവശനിലയിൽ കണ്ട ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അണിമ മരിച്ചു. എലിവിഷം കലർന്ന ഭക്ഷണം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.