ന്യൂഡൽഹി: ജിഎസ്ടി സേവിംഗ്സ് ഉത്സവത്തിന് നാളെ മുതൽ തുടക്കമാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ജനങ്ങൾക്ക് നവരാത്രി ആശംസകൾ നേർന്നുകൊണ്ടാണ് പുതിയ നീക്കം വിശദീകരിച്ചത്. പുതിയ മാറ്റം സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമെന്നും ഈ പരിഷ്ക്കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തുമെന്നും വ്യക്തമാക്കി.
നാളെ മുതൽ 5 %, 18 % നികുതി സ്ലാബുകൾ മാത്രമാണ് ഉണ്ടാവുക. 99% ശതമാനം സാധനങ്ങളും 5%സ്ലാബിൽ വരും. അങ്ങനെ വിലക്കുറിൻ്റെ വലിയ ആനുകൂല്യമാണ് ജനങ്ങളിലേക്ക് എത്താൻ പോകുന്നത്. മധ്യവർഗം, യുവാക്കൾ, കർഷകർ അങ്ങനെ എല്ലാവർക്കും പ്രയോജനം ലഭിക്കും, ദൈനംദിന ആവശ്യങ്ങൾ വളരെ കുറഞ്ഞ ചിലവിൽ നിറവേറ്റപ്പെടും. നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം ഉണ്ടാകും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പല തരം നികുതികൾ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നെന്നും ഇതിനൊരു അറുതിവരണമെന്നുമുള്ള ജനാഭിലാഷം തിരിച്ചറിഞ്ഞാണ് സർക്കാർ ഇത്തരമൊരു തീരുമാനമടുത്തത്. ഒരു രാജ്യം, ഒരു നികുതിയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയാണ്. ഈ പരിഷ്ക്കാരത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളുടെയും ആശങ്കകളെ അഭിസംബോധന ചെയ്യുന്നു. എല്ലാ സംസ്ഥാനങ്ങളുമായും ചർച്ച നടത്തിയാണ് ഈ തീരുമാനമെടുത്തത്.
അതുകൊണ്ടുതന്നെ രാജ്യം നാളെ മുതൽ പുതിയ ജിഎസ്ടി നിരക്കിലേക്ക് മാറുകയാണ്. ഇതോടെ വലിയ രീതിയിൽ വിലക്കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജിഎസ്ടി നിരക്ക് മാറ്റത്തിൽ ബോധവത്കരണത്തിന് ഒരുങ്ങുകയാണ് ബിജെപി. നാളെ മുതൽ ഒരാഴ്ച ജി എസ് ടി സേവിംഗ്സ് വാരമായി ആചരിക്കും. നിരക്കുകളിലെ മാറ്റത്തെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കും. പദയാത്രകൾ നടത്താനും തീരുമാനമായിട്ടുണ്ട്. നവ മധ്യ വർഗത്തിന് ഇരട്ടി ഐശ്വര്യമാണ് ഉണ്ടാവുകയെന്നും മോദി പറഞ്ഞു.
അതേപോലെ ജിഎസ്ടി മാറ്റം വരുമ്പോൾ, വിലക്കുറവ് സംബന്ധിച്ച് വൻകിട കമ്പനികൾ രാജ്യവ്യാപകമായി മുൻ കൂട്ടി പരസ്യം നൽകിയിട്ടുണ്ടെങ്കിലും പുതിയ സ്റ്റോക്കുകൾ എത്തിയാൽ മാത്രമേ ചെറുകിട വ്യാപാര രംഗത്ത് വിലക്കുറവ് പ്രതിഫലിക്കുകയുള്ളു. അതേസമയം ചരക്ക്-സേവന നികുതി നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്‌കരണമാണ് നാളെ മുതൽ പ്രാബല്യത്തിലാകുന്നത്. 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി തട്ടുകളുണ്ടായിരുന്നത് 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങുകയാണ്. നികുതിയളവിന്റെ ഗുണം ജനങ്ങൾക്ക് ലഭ്യമാകാൻ നടപടികൾ സ്വീകരിച്ചെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കുറവ് സംബന്ധിച്ച് ഇന്ന് പത്രങ്ങളിൽ വൻകിട കമ്പനികൾ പരസ്യം നൽകിയിട്ടുണ്ട്. വാഹനങ്ങൾ മുതൽ ചോക്ലേറ്റ് നിർമ്മാതാക്കൾ വരെ പുതിയ വില വിവരത്തെ സംബന്ധിച്ച് പരസ്യങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ പുതിയ സ്റ്റോക്കുകൾ എത്തിയാൽ മാത്രമേ ചെറുകിട വ്യാപാര രംഗത്ത് വിലക്കുറവ് പ്രതിഫലിക്കൂ.