ന്യൂയോർക്ക്: ലൈംഗിക അതിക്രമക്കേസിലും അപകീർത്തിക്കേസിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എഴുത്തുകാരിയായ ഇ. ജീൻ കരോളിനു 5.63 മില്യൻ ഡോളർ (ഏകദേശം 47 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകി. 2023ലെ ജ്യൂറി വിധിപ്രകാരം ലഭിക്കേണ്ട 5 മില്യൺ ഡോളറിനൊപ്പം പലിശയും ചേർന്നതാണ് ഈ തുക. ലൂയിസ് കാപ്ലാൻ എന്ന ഫെഡറൽ ജഡ്ജി കോടതി മേൽനോട്ടത്തിലുള്ള അക്കൗണ്ടിൽ നിന്നുള്ള തുക വിടുതൽ ചെയ്യാൻ അനുമതി നൽകിയതിനെ തുടർന്ന്, തുക കാരോളിന്റെ അഭിഭാഷകർക്കു കൈമാറുകയായിരുന്നു. അതേസമയം ട്രംപിന്റെ എതിർപ്പുകൾ അവഗണിച്ചായിരുന്നു നടപടി.
1996ഓടെ ന്യൂയോർക്കിലെ ബെർഗ്ഡോർഫ് ഗുഡ്മാൻ സ്റ്റോറിലെ ഡ്രസിംഗ് റൂമിൽ ട്രംപ് ലൈംഗികമായി ആക്രമിച്ചെന്ന കാരോളിന്റെ ആരോപണത്തെ തുടർന്നാണ് കേസ് ആരംഭിച്ചത്. എന്നാൽ ട്രംപ് ഈ ആരോപണങ്ങൾ തുടർച്ചയായി നിഷേധിച്ചു. എന്നാൽ 2023ലെ കേസിൽ ജ്യൂറി ട്രംപ് കാരോളിനെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് അപകീർത്തിപ്പെടുത്തുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. പക്ഷെ ബലാത്സംഗം നടന്നതായി തെളിവില്ലെന്ന് വിധിച്ചു. അതേസമയം, 2019ൽ ട്രംപ് നൽകിയ നിഷേധ പ്രസ്താവനയെ അടിസ്ഥാനമാക്കി 2024ൽ മറ്റൊരു ജ്യൂറി 83.3 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടിരുന്നു.
അതേസമയം ഇതിനുമുമ്പ് ഈ 5 മില്യൺ ഡോളർ നൽകാൻ വിധി വന്നതിനെതിരെ ട്രംപ് നൽകിയ അപ്പീൽ യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. എന്നിരുന്നാലും, 83.3 മില്യൺ ഡോളർ വിധിക്കെതിരെ വീണ്ടും അപ്പീൽ നൽകാൻ ട്രംപ് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ട്രംപിന്റെ അഭിഭാഷകർ ഈ തുക വിടുതൽ ചെയ്താൽ തിരിച്ചു ലഭിക്കാനാവാത്ത നഷ്ടം ഉണ്ടാകുമെന്ന് കോടതിയിൽ വാദിച്ചിരുന്നു. കാരോൾ ഈ തുക വിരമിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്നും പലിശ ലഭിക്കുന്ന അക്കൗണ്ടിൽ സൂക്ഷിക്കുമെന്നും അറിയിച്ചിട്ടുണ്ടെങ്കിലും, പിന്നീട് അത് വിതരണം ചെയ്യാൻ സാധ്യതയുണ്ടെന്ന ആശങ്കയും അവർ ഉന്നയിച്ചു.
‘മൂന്ന് വർഷം മുൻപ് ഒമ്പത് അംഗങ്ങളുള്ള ജ്യൂറി ഏകകണ്ഠമായി ട്രംപിനെ കുറ്റക്കാരനായി കണ്ടെത്തി. കോടതി വിധിച്ച നഷ്ടപരിഹാരം കാരോളിന് ലഭിച്ചതിൽ സന്തോഷമുണ്ട്.”- കാരോളിന്റെ അഭിഭാഷകയായ റോബർട്ട കാപ്ലാൻ പറഞ്ഞു.
















































