ന്യൂഡൽഹി: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം ആദ്യ നടക്കട്ടെയെന്ന് സുപ്രീംകോടതി. ഇരുരാജ്യങ്ങൾ തമ്മിലുള്ള മത്സരം റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന നിയമവിദ്യാർഥികളുടെ ആവശ്യം കോടതി തള്ളി. നാളെത്തന്നെ കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ നലു വിദ്യാർഥികൾ വ്യാഴാഴ്ച ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ എന്തിനാണിത്ര തിടുക്കം കാണിക്കുന്നതെന്ന് ആരാഞ്ഞ കോടതി, അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തി തള്ളുകയായിരുന്നു
പൊതുതാത്പര്യ ഹർജിയിൽ പറഞ്ഞിരിക്കുന്നതിങ്ങനെ- പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് ദേശീയ അന്തസുനും പൊതുവികാരത്തിനും വിരുദ്ധമായ സന്ദേശമാണ് നൽകുന്നത്. അതേസമയം സെപ്റ്റംബർ 14-ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇരുരാജ്യങ്ങൾ തമ്മിലുള്ള മത്സരം. ഈ കേസ് നാളെ പരിഗണിക്കില്ലെന്ന് കോടതി അറിയിച്ചതോടെ ഇനി ഈ ഹർജി നിലനിൽക്കാനുള്ള സാധ്യതയില്ല. നാളെ കഴിഞ്ഞാൽ പിന്നീട് തിങ്കളാഴ്ചയേ സുപ്രീംകോടതി പ്രവർത്തിക്കുകയുള്ളൂ. എന്നാൽ ഞായറാഴ്ചയാണ് മത്സരം നടക്കുന്നത്.