പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദം രാജിവയ്ക്കുന്നുവെന്നു പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യുവനടി തന്റെ അടുത്ത സുഹൃത്താണെന്നും വെളിപ്പെടുത്തി. പ്രതിപക്ഷ നേതാവുമായി എഐസിസി നേതാക്കളുമായി സംസാരിച്ചിരുന്നു. ആരും രാജിവയ്ക്കാൻ ആവശ്യപ്പെട്ടില്ല. യുവനടി അടുത്ത സുഹൃത്താണ്. യുവ നടി തന്നെപ്പറ്റിയാണ് പറഞ്ഞതെന്ന് കരുതുന്നില്ല. തന്നെപ്പറ്റിയല്ല പറഞ്ഞതെന്നാണ് ഉറച്ചുവിശ്വസിക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
അതുപോലെ താൻ ഈ രാജ്യത്തെ നിയമസംവിധാനത്തിനു വിരുദ്ധമായി ഒരു പ്രവർത്തിയും ചെയ്തിട്ടില്ല. നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ. തനിക്കെതിരെ ഒരു പരാതിയുമില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തന്റെ പേരിൽ പുറത്തുവന്ന ഓഡിയോ സംഭാഷണവും രാഹുൽ തള്ളി. ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചുവെന്ന് ആരെങ്കിലും പരാതി നൽകിയാൽ താൻ അതിനു മറുപടി പറയാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി
‘‘ഈ സമയത്ത് സർക്കാരിനെതിരെ ജനവികാരം ശക്തമാണ്. സിപിഎമ്മിനകത്ത് വലിയ അന്തഛിദ്രങ്ങളുണ്ട്. ചർച്ചകളെ വ്യതിചലിപ്പിക്കുകയാണ്. ഞാൻ രാജ്യം വിട്ടു പോയിട്ടില്ല. ഞാൻ എന്റെ വീട്ടിൽ തന്നെ ഇരിക്കുകയാണ്. സിപിഎം വിചരിച്ചാൽ എളുപ്പത്തിൽ പരാതി ചമയ്ക്കാം. ഹണി ഭാസ്ക്കർ ഉന്നയിച്ച ആരോപണം തെളിയിക്കാൻ അവർക്ക് സാധിക്കുമോ? ചാറ്റിന്റെ ഒരു ഭാഗം മാത്രമാണ് ഹണി ഭാസ്ക്കർ പുറത്തുവിട്ടത്. അതിനു താഴെയുള്ള ഭാഗം അവർ എന്തുക്കൊണ്ടാണ് പുറത്തുവിടാത്തത്. ഹണി ഭാസ്ക്കരനെപ്പറ്റി താൻ മോശമായി ആരോട് സംസാരിച്ചു എന്നത് അവർ തെളിയിക്കട്ടെ’’ – രാഹുൽ പറഞ്ഞു.
രാഹുലിന്റെ വാക്കുകൾ ഇങ്ങനെ-
‘‘ഹണി ഭാസ്കർ ചാറ്റുകളുടെ ബാക്കി ഭാഗം കൂടി കാണിക്കണം. മറ്റ് സ്ത്രീകളോട് മോശമായി പെരുമാറി എന്നു പറയുന്നതിന്റെ തെളിവ് ഹണി ഭാസ്ക്കരൻ പുറത്തുവിടട്ടെ. ആരോഗ്യകരമായ സംവാദമാണ് ഹണിയുമായി നടന്നത്. അത് പുറത്തുവിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സൈബർ ഇടത്തിൽ ആയിരക്കണക്കിന് ഫേസ്ബുക്ക് പോസ്റ്റുകളാണ് ആളുകളിൽ നിന്നും വരുന്നത്. അതിൽ പരാതി കൊടുക്കാൻ നിന്നാൽ എന്റെ പരാതി മാത്രം വാങ്ങാൻ ഒരു പോലീസ് സ്റ്റേഷൻ തുടങ്ങേണ്ടി വരും. എന്റെ മുന്നിൽ പരാതികളൊന്നും വന്നിട്ടില്ലെന്നാണ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എനിക്കെതിരെ അദ്ദേഹത്തിന് പരാതി കിട്ടിയിട്ടുണ്ടെന്ന് എന്നോടും പറഞ്ഞിട്ടില്ല’’.
നേതൃത്വം ചോദിച്ചു വാങ്ങിയ രാജി!! രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദം രാജിവച്ചു