മലപ്പുറം: വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കുകയാണ് ലക്ഷ്യമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ. അതുവരെ ഒരു മുന്നണിയുടെയും വാതിലിൽ മുട്ടാനില്ലെന്നും അൻവർ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പിണറായിസത്തിനെതിരെയുള്ള പോരാട്ടമില്ലെന്നും യുഡിഎഫും എൽഡിഎഫുമായും സമദൂര സിദ്ധാന്തമാണെന്നും വർഗീയകക്ഷികളൊഴികെ ആരുമായും സഹകരിക്കുമെന്നും അൻവർ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ 75 ശതമാനം പ്രാദേശികവും 25 ശതമാനം രാഷ്ട്രീയവുമാണ്. ജനങ്ങളുടെ പൊതുവിഷയത്തിൽ ഇടപെടുന്ന ആരുമായും സഖ്യമുണ്ടാക്കും. പരമാവധി സ്ഥാനാർഥികളെ മത്സരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ അന്തിമതീരുമാനം അടുത്ത ദിവസം ചേരുന്ന സംസ്ഥാനസമിതി യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നും അൻവർ പറഞ്ഞു.
പോറ്റുമകനായ എംആർ അജിത് കുമാറിനെ ഡിജിപിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പരാമവധി ശ്രമിച്ചിട്ടും അത് നടക്കാതെ പോയത് അൻവറിന്റെ പോരാട്ടം കൊണ്ട് കൂടിയാണ്. അവസാനം യുപിഎസ് സി കൊടുക്കുന്ന ലിസ്റ്റിൽ നിന്ന് ഒരാളെ ഡിജിപിയാക്കേണ്ടി വന്നത് പിണറായി വിജയന്റെ ഗതികേടാണ്. അജിത് കുമാറിനെ ഡിജിപിയാക്കാൻ വഴിവിട്ട എല്ലാ മാർഗങ്ങളും, പഠിച്ച പണി പതിനെട്ടും പിണറായി നോക്കിയിരുന്നെന്നും അൻവർ പറഞ്ഞു.
വീണാജോർജിന് ഒരു കാര്യത്തിലും അഭിപ്രായം പറയാനോ ഇടപെടാനോ കഴിയാത്ത വിധം മുഖ്യമന്ത്രിയുടെ ഓഫീസാണ് ആരോഗ്യവകുപ്പിനെ പൂർണമായും ഭരിക്കുന്നതെന്ന് അൻവർ പറഞ്ഞു. എകെജി സെന്ററിൽ പ്രവർത്തിച്ചിരുന്ന സജീവൻ പൊളിറ്റിക്കൽ സെക്രട്ടറിയായതോടെ, അയാളുടെ നിയന്ത്രണത്തിന് വിധേയമായി ഒപ്പധികാരം മാത്രമുള്ള മന്ത്രിയാക്കി വീണാ ജോർജിനെ മാറ്റി. ശൈലജ ടീച്ചർ ആരോഗ്യമന്ത്രിയായപ്പോൾ വളരെ നല്ല രിതിയിലായിരുന്നു കേരളത്തിലെ ആരോഗ്യമേഖല. അവർക്ക് കേരളത്തിലെ ജനങ്ങളിൽനിന്ന് കിട്ടിയ അംഗീകരവും അവരുടെ അധികാരക പാടവവുമാണ് അതിന് കാരണമായത്. പിന്നീട് അവരുടെ ഉയർച്ച തടയാൻ വേണ്ടിയാണ് അവരെ മാറ്റി നിർത്തിയത്. അതിന്റെ ദുരന്തം അനുഭവിക്കുന്നത് പാവം ജനങ്ങളാണ്.
നേരത്തെ ആശുപത്രിയുടെ വികസനകാര്യങ്ങളിൽ ജനങ്ങൾക്കും പഞ്ചായത്തിനുമെല്ലാം ഇടപെടാമായിരുന്നു. ഇപ്പോൾ ആശുപത്രിയിലേക്ക് ജനങ്ങൾക്ക് കയറാൻ പറ്റാത്ത നിയമം കൊണ്ടുവന്നു. കാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ പൊതു പ്രവർത്തകർക്ക് ഇടപെടാൻ കഴിയാത്തപോലെ ആരോഗ്യമേഖയിലും നിയമം കൊണ്ടുവന്നത് ഈ സർക്കാരാണ്. മെഡിക്കൽ ഉദ്യോഗസ്ഥന്റെ കണ്ണിലേക്ക് രൂക്ഷമായി നോക്കിയാൽ പോലും പിഡിഡിപി നിയമപ്രകാരം ജയിലലടയക്കാനുള്ള നിയമം ഉണ്ടാക്കിയത് പിണറായിയാണെന്നും അൻവർ പറഞ്ഞു.
അൻവറിനെതിരെ പറഞ്ഞിട്ട് പിണറായിയിൽ നിന്ന് എന്തെങ്കിലും സൗകര്യം കിട്ടാൻ വേണ്ടിയാണ് ചിലർ തനിക്കെതിരെ പറയുന്നത്. അതുപറഞ്ഞോട്ട, നിലമ്പൂർ തെരഞ്ഞെടുപ്പോടെ പിണറായിസം കേരളത്തിൽ അവസാനിക്കാൻ പോകുകയാണ്. എകെ ബാലന് പഞ്ചായത്തിൽ ഇപ്പോൾ ഒരുനിലയും വിലയും ഉണ്ട്. അത് കളയരുതെന്നാണ് ബാലേട്ടനോട് പറയാനുള്ളത്. ഒരു ചക്കവീണ് മുയൽ ചത്തെന്ന് കരുതി എല്ലായ്പ്പോഴും ചക്കവീണ് മുയൽ ചാകുമെന്നാണ് ചിലർ കരുതുന്നതെന്നും അൻവർ പറഞ്ഞു.