ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമർശനം.
രാഹുൽ ഗാന്ധിയുടെ നിലവിലെ പ്രവർത്തനങ്ങൾ പ്രതിപക്ഷ നേതാവെന്ന ഭരണഘടനാപരമായ പദവിക്ക് ഒട്ടും യോജിച്ചതല്ലെന്ന് നിതിൻ നബീൻ പറഞ്ഞു. നീറ്റ് പരീക്ഷാ ക്രമക്കേട് ഉൾപ്പെടെ പാർലമെന്റിൽ ഉയരുന്ന ഏത് വിഷയത്തിലും തുറന്ന ചർച്ചയ്ക്കും സംവാദത്തിനും കേന്ദ്ര സർക്കാർ തയ്യാറാണെന്നും, എന്നാൽ ചർച്ചയ്ക്ക് മുമ്പേ പ്രതിഷേധം നയിക്കുന്ന രാഹുൽ ഗാന്ധിയുടെ സമീപനം രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നിൽ ശക്തമായി നിലകൊള്ളുമെന്നും ബിജെപി അധ്യക്ഷൻ കൂട്ടിച്ചേർത്തു.
അതേസമയം, രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പ്രതിഷേധസ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയ ശേഷം സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പുകളിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
രാഹുൽ ഗാന്ധിയുടെ പെരുമാറ്റം ജനാധിപത്യ മര്യാദകൾക്ക് യോജിച്ചതല്ലെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു. സമരക്കാരുമായി ചർച്ച നടത്താൻ സർക്കാർ തന്നെയും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെയും നിയോഗിച്ചിരുന്നുവെന്നും, എന്നാൽ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് സർക്കാർ സമ്മതിച്ചാൽ സമരം അവസാനിപ്പിക്കാമെന്നാണ് രാഹുൽ ഗാന്ധി ആദ്യം അറിയിച്ചതെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു. സർക്കാരിന്റെ ഉന്നത നേതൃത്വവുമായി സംസാരിച്ച് ഈ ആവശ്യം അംഗീകരിച്ചതായി അറിയിച്ചപ്പോൾ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി കൂടി വേണമെന്ന പുതിയ ആവശ്യം രാഹുൽ മുന്നോട്ടുവെച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഒരു മുതിർന്ന നേതാവും പ്രതിപക്ഷ നേതാവുമായ വ്യക്തി ഇത്തരത്തിൽ വാക്കുമാറി സംസാരിക്കുന്നത് നിർഭാഗ്യകരവും ജനാധിപത്യവിരുദ്ധവുമാണെന്ന് ജിതേന്ദ്ര സിംഗ് വിമർശിച്ചു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും, സമരത്തിന് അത് അനുയോജ്യമായ വേദിയല്ലെന്ന് ഓർമിപ്പിച്ചപ്പോൾ ‘അത് തന്റെ തീരുമാനമാണ്’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടിയെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ചയ്ക്ക് സർക്കാർ പൂർണ സജ്ജമാണെന്നും, എന്നാൽ ഇതുവരെ ചട്ടപ്രകാരമുള്ള നോട്ടീസ് നൽകാൻ പോലും കോൺഗ്രസ് തയ്യാറായിട്ടില്ലെന്നും ജിതേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു.


















































