വാഷിങ്ടൺ: ഇസ്രയേൽ- ഇറാൻ യുദ്ധം പത്താം ദിവസത്തിലെത്തി നിൽക്കുമ്പോൾ അമേരിക്കയും പങ്കാളി ആയിരിക്കുകയാണ്. ഇറാനെതിരെ ഇസ്രയേലിനൊപ്പം അണി നിരക്കാൻ തീരുമാനിച്ചതെ ആണവ കേന്ദ്രങ്ങൾ തകർക്കണമെന്ന് ഇസ്രയേൽ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ഫൊർദൊ പോലെ മലനിരകൾക്കുള്ളിൽ ഭൂഗർഭ കേന്ദ്രമാണ് അമേരിക്കൻ ആക്രമണത്തിൽ തകർന്നത്.
ഇറാനെ ആക്രമണങ്ങൾക്കായി യുഎസിന്റെ ബി-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളാണ് ഇറാനിൽ ആക്രമണം നടത്തിയതെന്നാണ് വിവരം. അമേരിക്കയുടെ കൈവശം മാത്രമുള്ള ബി-2 വിമാനത്തിന് 15 ടൺ ഭാരമുള്ള രണ്ട് ബങ്കർ-ബസ്റ്റർ ബോംബുകൾ വഹിക്കാൻ കഴിയും. ഇറാൻ മലനിരകളിൽ ഭൂഗർഭത്തിൽ സ്ഥിതിചെയ്യുന്ന ഫൊർദോ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രം തകർക്കാൻ യുഎസിന്റെ സഹായം ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം അമേരിക്ക നിറവേറ്റുകയും ചെയ്തു.
അതേസമയം ലോകത്തിന്റെ ഏത് കോണിലും ആക്രമണം നടത്താൻ യുഎസിന് സാധിക്കുന്ന സ്ട്രാറ്റജിക് ബോംബർ വിമാനമാണ് ബി2. ഇതാണ് അമേരിക്ക ഇറാനെതിരെ തൊടുത്തത്. നോർത്രോപ് ഗ്രമ്മൻ എന്ന യുഎസ് ആയുധ നിർമാതാക്കളാണ് ഈ സവിശേഷമായ യുദ്ധവിമാനം വികസിപ്പിച്ചത്. ഹെവി ബോംബർ എന്ന വിഭാഗത്തിൽ പെടുന്ന ഈ യുദ്ധവിമാനത്തിന് 18,000 കിലോവരെ ഭാരമുള്ള ബോംബുകൾ വഹിക്കാനുള്ള ശേഷിയുണ്ട്. ഒറ്റപ്പറക്കലിൽ 18500 കിലോമീറ്റർ ദൂരം വരെ ഇവയ്ക്ക് സഞ്ചരിക്കാൻ സാധിക്കും.
റഡാർ കണ്ണുകളെ വെട്ടിക്കാൻ കഴിയുന്ന തരത്തിലാണ് ഇവയുടെ രൂപഘടന. ഒരു ഭീമൻ പക്ഷി പറന്നുപോകുന്നതുപോലെയാണ് ദൂരെനിന്ന് നോക്കിയാൽ ഇവയെ കാണാനാകുക. ഇതിനൊപ്പം റഡാർ ക്രോസ് സെക്ഷനിൽ ഇവയെ ചെറിയൊരു പക്ഷിയുടെ അത്രയുമെ കാണിക്കു. ഇവയെ കണ്ടെത്തണമെങ്കിൽ അതിശക്തമായ റഡാർ സംവിധാനങ്ങൾ വേണം. നിലവിൽ ഭൂരിഭാഗം രാജ്യങ്ങൾക്കും ബി2 ബോംബറിനെ തിരിച്ചറിയാനുള്ള സംവിധാനങ്ങളില്ലെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ യുഎസ് വ്യോമസേനയുടെ പക്കൽ 19 ബി2 ബോംബറുകളുണ്ട്.
യുഎസിന്റെ പക്കൽ മാത്രമാണ് ബങ്കർ ബസ്റ്റർ ബോംബായ ജിബിയു-57എ/ബി എന്ന ബോംബുള്ളത്. 20 അടി നീളമുള്ള ഈ ബോംബ് പ്രയോഗിക്കാൻ യുഎസിന്റെ ബി2 ബോംബറിന് മാത്രമേ സാധിക്കു. 15 ടണ്ണോളം വരുന്ന ഈ ബോബിന് എത്രശക്തമായ കോൺക്രീറ്റ് കവചത്തെയും തുളഞ്ഞിറങ്ങി ഉള്ളിൽ ചെന്ന് കനത്ത സ്ഫോടനം നടത്താനുള്ള ശേഷിയും ഇതിനുണ്ട്.