ന്യൂഡൽഹി: ട്രൈബൽ വകുപ്പിൻ്റെ ചുമതലയിൽ ഉന്നതകുലജാതൻ വരണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് കെ രാധാകൃഷ്ണൻ എം പി. രാഷ്ട്രപതിയെ അപമാനിക്കുന്നതാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. സുരേഷ്‌ഗോപിയാണോ ഉന്നതകുലജാതരെ തീരുമാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
സുരേഷ് ഗോപിക്ക് എപ്പോഴും ഉന്നതകുലജാതൻ എന്ന് പറഞ്ഞ് നടപ്പാണ് പണി. കേരളത്തെ തകർക്കുന്ന നിലപാടാണ് സുരേഷ് ഗോപിയുടേത്. എല്ലാവരും അടിമയായിരിക്കണമെന്നാണ് സുരേഷ് ഗോപിയുടെ സ്വപ്നം. കേന്ദ്ര മന്ത്രിസ്ഥാനത്തിരിക്കാൻ സുരേഷ് ഗോപി അർഹനല്ലെന്നും കെ രാധാകൃഷ്ണൻ എം പി ആരോപിച്ചു.
ആദിവാസി വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്നും വകുപ്പ് വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. ബജറ്റിലെ കേരളത്തോടുള്ള അവഗണനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് നിങ്ങൾ എങ്ങനെ വേണമെങ്കിലും പ്രചരിപ്പിച്ചോളൂ എന്നും സുരേഷ് ഗോപി മറുപടി നൽകി. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ വിവാദപ്രസ്താവനയിൽ തന്നോട് ഒന്നും ചോദിക്കരുതെന്നുപറഞ്ഞ് സുരേഷ് ഗോപി ഒഴിഞ്ഞുമാറുകയും ചെയ്തു.
കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണനയില്ലെന്നും ബജറ്റ് വകയിരുത്തൽ ഓരോ മേഖലയിലേക്കാണ് എന്നും കേരളം നിലവിളിക്കുകയല്ല വേണ്ടത് എന്നും സുരേഷ് ഗോപി സംസ്ഥാനത്തെ കുറ്റപ്പെടുത്തുകയും ചെയ്തു.
ഡൽഹിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. ഓരോ വകുപ്പുകൾക്കാണ് ബജറ്റ് വകയിരുത്തിയത്. അവിടെ കേരളം, ബിഹാർ എന്ന് തരം തിരിച്ച് കണ്ടിട്ടില്ല. കേരളം നിലവിളിക്കാതെ കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവഴിക്കണമെന്നും ചുമ്മാ പുലമ്പൽ നടത്തിയാൽ പോരാ എന്നും സുരേഷ് ഗോപി പറഞ്ഞു.
ആദിവാസിവകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്നും വകുപ്പ് വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
k radhakrishanan against suresh gopi