ബെംഗളൂരു: 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ. ബ്രിട്ടീഷ് ഭരണത്തിനെതിരായ സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസ് എന്ത് പങ്കാണ് വഹിച്ചതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
“ആർഎസ്എസിനോട് എനിക്ക് ഒരു ചോദ്യം മാത്രമാണുള്ളത്. നിങ്ങൾ പങ്കെടുത്ത സ്വാതന്ത്ര്യസമരം ഏതാണെന്ന് പറയൂ,” എന്നാണ് പ്രിയങ്ക് ഖാർഗെ ചോദിച്ചത്. സ്വാതന്ത്ര്യസമരത്തിൽ രക്തസാക്ഷികളായ 500 കോൺഗ്രസ് പ്രവർത്തകരുടെ പട്ടിക തനിക്ക് നൽകാനാകുമെന്നും, അതേസമയം ആർഎസ്എസിന് ജീവത്യാഗം ചെയ്ത 50 പേരുടെ പട്ടികയെങ്കിലും പുറത്തുവിടാൻ കഴിയുമോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
അതുപോലെ വിഭജനത്തിന് പിന്നാലെയുണ്ടായ വർഗീയ സംഘർഷങ്ങളിലും ആർഎസ്എസിന്റെ പങ്കിനെ ഖാർഗെ ചോദ്യം ചെയ്തു. അന്ന് കലാപങ്ങൾക്കിടെ ജനങ്ങളെ സംരക്ഷിക്കാൻ സംഘടന എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ആർഎസ്എസിന്റെ രജിസ്ട്രേഷൻ സംബന്ധിച്ചും ഖാർഗെ വിമർശനം ഉന്നയിച്ചു. ആർഎസ്എസ് രജിസ്റ്റർ ചെയ്ത സംഘടനയല്ലാത്തതിനാൽ അതിനെ നിരോധിക്കാൻ പോലും കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. “ഒരു സംഘടനയെ നിരോധിക്കണമെങ്കിൽ ആദ്യം അത് രജിസ്റ്റർ ചെയ്തിരിക്കേണ്ടതല്ലേ?” എന്നും അദ്ദേഹം പരിഹസിച്ചു.
ഇതിനിടെ, സർക്കാർ കെട്ടിടങ്ങളും പൊതുസ്ഥലങ്ങളും സംഘടനകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന കർണാടക റെഗുലേഷൻ ഓഫ് യൂസ് ഓഫ് ഗവൺമെന്റ് പ്രിമിസസ് ആൻഡ് പബ്ലിക് പ്രോപ്പർട്ടി ബിൽ, 2026-നെയും ഖാർഗെ ന്യായീകരിച്ചു. ബിൽ ആർഎസ്എസിനെ മാത്രം ലക്ഷ്യമിട്ടുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ ഭൂമിയിലോ, പൊതുസ്ഥലങ്ങളിലോ പരിപാടികൾ, ഘോഷയാത്രകൾ, സമ്മേളനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി വേണമെന്നതാണ് നിർദേശിക്കപ്പെടുന്ന നിയമത്തിലെ പ്രധാന വ്യവസ്ഥ. സംഘടന രജിസ്റ്റർ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിക്കാതെ നിയമം ബാധകമാകുമെന്നും ഖാർഗെ പറഞ്ഞു. “ബില്ലിൽ ഏതെങ്കിലും സംഘടനയുടെയോ രാഷ്ട്രീയ പാർട്ടിയുടെയോ പേര് പറഞ്ഞിട്ടുണ്ടോ?” എന്ന് ബിജെപിയോട് ചോദിച്ച ഖാർഗെ, പൊതുസ്ഥലങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്ന സുപ്രീംകോടതി, ഹൈക്കോടതി നിർദേശങ്ങൾക്ക് നിയമപരമായ പിന്തുണ നൽകുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.
അതേസമയം, സ്വകാര്യ സ്ഥലങ്ങളിൽ സംഘടനകൾക്ക് പരിപാടികൾ നടത്തുന്നതിന് തടസമില്ലെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങളുടെ വീടിന്റെ വളപ്പിലോ ഓഫീസ് വളപ്പിലോ എന്തും ചെയ്യാം. അതിൽ ആർക്കും പ്രശ്നമില്ല. പൊതുസ്ഥലത്താണ് സർക്കാർ നിയന്ത്രണം ആവശ്യപ്പെടുന്നത്,” എന്നായിരുന്നു ഖാർഗെയുടെ നിലപാട്.
ബിൽ ഒരു സംഘടനയെയും നിരോധിക്കുന്നില്ലെന്നും ബിജെപി അനാവശ്യമായി എതിർക്കുകയാണെന്നും ആരോപിച്ച അദ്ദേഹം, ബിജെപിക്ക് “പ്രിയങ്ക്- ഫോബിയ” ആണെന്നും പരിഹസിച്ചു. ഖാർഗെയുടെ പരാമർശങ്ങൾക്ക് ബിജെപി നേതാവ് ബി.എൽ. സന്തോഷ് മറുപടി നൽകി. ആർഎസ്എസിന്റെ നിലനിൽപ്പിന് ഔദ്യോഗിക രജിസ്ട്രേഷൻ ആവശ്യമില്ലെന്നും കോടിക്കണക്കിന് ആളുകളുടെ വിശ്വാസത്തിലാണ് സംഘടന പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിൽ ഹിന്ദു ജാഗരണ വേദിക സംഘടിപ്പിച്ച ‘അഖണ്ഡ ഭാരത് സങ്കൽപ് ദിവസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സന്തോഷ്. വിഭജനകാലത്ത് ആർഎസ്എസ് ഹിന്ദുക്കൾക്കൊപ്പം നിന്നെന്നും അന്നും സംഘടന രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഒരു പ്രത്യേക പ്രസ്ഥാനത്തിന്റെ മാത്രം ഫലമായല്ലെന്നും ആയിരക്കണക്കിന് വിപ്ലവകാരികളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും ത്യാഗമാണ് അതിന് പിന്നിലെന്നും സന്തോഷ് പറഞ്ഞു. ഉപ്പുസത്യാഗ്രഹവും ചർക്കയും പോലുള്ള പ്രസ്ഥാനങ്ങൾ മാത്രമല്ല, ജീവൻ പണയംവച്ച് പോരാടിയ ലക്ഷക്കണക്കിന് ദേശാഭിമാനികളായ യുവാക്കളുടെയും സൈനികരുടെയും ത്യാഗമാണ് സ്വാതന്ത്ര്യത്തിന് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.




