ഹൈദരാബാദ്: നഗരത്തിലെ വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡിൽ 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി. ഹൈദരാബാദ് പൊലീസ് കമ്മീഷണർ വി.സി. സജ്ജനാറിന്റെ നേതൃത്വത്തിലുള്ള ഹൈദരാബാദ് ഫുഡ് അഡൽട്ടറേഷൻ സർവൈലൻസ് ടീം (HFAST) നടത്തിയ പരിശോധനയിലാണ് വൻതോതിൽ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊതുജനങ്ങളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പൊലീസ് സംഘം നഗരത്തിലെ 13ഓളം വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. സുഗന്ധവ്യഞ്ജനങ്ങളുടെ മൊത്തവ്യാപാര കേന്ദ്രങ്ങളിലും പരിശോധന നടന്നു. ആരോഗ്യത്തിന് ഹാനികരമായ വിവിധ രാസവസ്തുക്കൾ സുഗന്ധവ്യഞ്ജനങ്ങളിൽ കലർത്തുന്നതായി പരിശോധനയിൽ കണ്ടെത്തി. വ്യവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മാരകമായ നിറങ്ങളും ചായങ്ങളും ടാൽക്കം പൗഡറും ഉൾപ്പെടെയാണ് വിവിധ സുഗന്ധവ്യഞ്ജനങ്ങളിൽ ചേർത്തിരുന്നത്.
ഗുണനിലവാരം കുറഞ്ഞ കടുകിൽ തുണികളിൽ ഉപയോഗിക്കുന്ന ചായം, ടാൽക്കം പൗഡർ, എണ്ണ എന്നിവ ചേർത്ത് കൃത്രിമമായി തിളക്കവും തൂക്കവും വർധിപ്പിച്ചിരുന്നതായും കണ്ടെത്തി. ഗ്രാമ്പൂ, ജീരകം തുടങ്ങിയവയിൽ തിളക്കം കൂട്ടുന്നതിനായി സിന്തറ്റിക് നിറങ്ങളും ചായങ്ങളും ഉപയോഗിച്ചിരുന്നു.
ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തുന്നതിനായി കഴിഞ്ഞ മാർച്ചിലാണ് പൊലീസും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരും ചേർന്ന് പ്രത്യേക സംഘം രൂപീകരിച്ചത്. ഇതുവരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘം 659 റെയ്ഡുകൾ നടത്തി. 202 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും 246 ടൺ മായംകലർന്ന ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു.
ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തുന്ന ശൃംഖലയെ പൂർണമായും ഇല്ലാതാക്കുന്നതുവരെ പരിശോധനകൾ ശക്തമായി തുടരുമെന്ന് സംഘത്തിന് നേതൃത്വം നൽകുന്ന വി.സി. സജ്ജനാർ പറഞ്ഞു.















































