ന്യൂഡൽഹി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ. കേരളത്തിലെ എംപിമാരുമായി നടത്തിയ യോഗത്തിലാണ് നദ്ദ ഇക്കാര്യം അറിയിച്ചത്. യോഗത്തിൽ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എയിംസ് വിഷയം ഉന്നയിച്ചു. കേരളത്തിന്റെ ദീർഘകാല ആവശ്യം അംഗീകരിക്കണമെന്ന് എംപിമാർ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.
അതേസമയം, എഫ്സിആർഎ ബിൽ പാർലമെന്റിന്റെ നാളത്തെ അജണ്ടയിലും ഉൾപ്പെടുത്തിയിട്ടില്ല. ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാനുള്ള ശുപാർശയും ഉൾപ്പെടുത്തിയില്ല. ഇതോടെ നിലവിലെ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.
കേരളത്തിൽ എയിംസ് വരുമെന്നും അതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു. എയിംസിനായി സംസ്ഥാന സർക്കാർ ആവശ്യമായ നടപടികൾ പൂർത്തിയാക്കി കേന്ദ്രത്തിന് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സൗകര്യങ്ങളും ഒത്തുചേരുന്ന സ്ഥലമാണ് പരിഗണിക്കേണ്ടതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
തൃശൂരിൽ എയിംസ് വേണമെന്നായിരുന്നു സുരേഷ് ഗോപിയുടെ മുൻ നിലപാട്. കേരളത്തോട് ചേർന്നുകിടക്കുന്ന അതിർത്തി മേഖലകൾക്കും പ്രയോജനം ലഭിക്കുന്നതും ജനങ്ങൾക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്നതുമായ സ്ഥലമാണ് പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എയിംസ് ആലപ്പുഴയിൽ വേണമെന്ന് താൻ അഭിപ്രായപ്പെട്ടതിൽ പ്രാദേശികവാദമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ആലപ്പുഴ എല്ലാ മേഖലകളിലും പിന്നാക്കം നിൽക്കുന്ന സ്ഥിതിയിലാണെന്നും മെഡിക്കൽ കോളേജിന്റെ അവസ്ഥ പോലും ശോചനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.




