ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ മൗജ്പൂരിൽ മൂന്ന് വയസുകാരനെ പ്ലേസ്കൂളിൽ കസേരയിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചെന്ന പരാതിയിൽ 35കാരനായ അറ്റൻഡറെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ സ്കൂൾ ഡയറക്ടർ, പ്രിൻസിപ്പൽ, അധ്യാപിക, അറ്റൻഡർ എന്നിവരടക്കം നാല് പേരെ പ്രതികളാക്കി കേസെടുത്തതായി പോലീസ് അറിയിച്ചു. അധ്യാപികയോട് അന്വേഷണവുമായി സഹകരിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും ഡയറക്ടറുടെയും പ്രിൻസിപ്പലിന്റെയും പങ്ക് പരിശോധിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി. കൂടാതെ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന കണ്ടെത്തലിൽ പോക്സോ വകുപ്പുകൾ പ്രകാരവും കേസെടുത്തു.
കുറച്ചു ദിവസങ്ങളായി കുട്ടിയുടെ പെരുമാറ്റത്തിൽ പെട്ടെന്നുണ്ടായ മാറ്റവും ശരീരത്തിലെ പരുക്കുകളും ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ദിവസങ്ങളോളം ശുചിമുറിയിലേക്ക് പോകാൻ പോലും കുട്ടി ഭയപ്പെട്ടിരുന്നതായും അസ്വസ്ഥനായി രാത്രിയിൽ ഞെട്ടിയെഴുന്നേൽക്കുമെന്നുമ നിയന്ത്രിക്കാനാകാത്തവിധം കരഞ്ഞിരുന്നതായും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതുപോലെ കുട്ടിയുടെ മുഖത്തും കൈകളിലും മർദനത്തിന്റെ പാടുകളും കണ്ടെത്തിയിരുന്നു.
തുടർന്ന് മാതാപിതാക്കൾ കുട്ടിയെ ഇഎൻടി വിദഗ്ധനെ കാണിച്ചു. പരിശോധനയിൽ ഇരുചെവികളിലെയും കനാലുകളിൽ ഗുരുതരമായ വീക്കം കണ്ടെത്തി. കുട്ടിക്ക് ശാരീരികമായി മർദനമേറ്റിരിക്കാമെന്ന സംശയവും ഡോക്ടർ പ്രകടിപ്പിച്ചതായി പോലീസ് അറിയിച്ചു. അതേസമയം കുട്ടിയുടെ പിതാവ് അഭിഭാഷകനാണ്. സംഭവത്തിൽ സംശയം തോന്നിയതോടെ അദ്ദേഹം പ്ലേസ്കൂൾ അധികൃതരോട് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ആദ്യം സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടി ദൃശ്യങ്ങൾ നൽകുന്നത് അധികൃതർ വൈകിപ്പിച്ചതായി ആരോപണമുണ്ട്.
അടുത്ത ദിവസം വീണ്ടും എത്തിയപ്പോൾ സിസിടിവി ദൃശ്യങ്ങൾ കാണിക്കാൻ 1,500 രൂപ ആവശ്യപ്പെട്ടതായും തുക നൽകിയ ശേഷമാണ് കുടുംബത്തിന് ദൃശ്യങ്ങൾ പരിശോധിക്കാൻ കഴിഞ്ഞതെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടിക്കെതിരായ ക്രൂരമായ പെരുമാറ്റം പുറത്തുവന്നത്. കുട്ടിയെ കസേരയിൽ മണിക്കൂറുകളോളം കെട്ടിയിട്ടിരിക്കുന്നതും ചെവിയിൽ പിടിച്ച് വലിക്കുന്നതും ചവിട്ടുന്നതും പലതവണ മർദിക്കുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞതായി പോലീസ് പറഞ്ഞു.
സംഭവത്തിൽ കുടുംബം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ പ്ലേസ്കൂളിലെത്തി സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ഡിവിആർ കസ്റ്റഡിയിലെടുത്തു. തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. അതേസമയം കുട്ടിയുടെ പെരുമാറ്റമാണ് മർദനത്തിന് കാരണമെന്ന തരത്തിൽ സ്കൂൾ ജീവനക്കാർ ഉത്തരവാദിത്തം കുട്ടിയിലേക്ക് മാറ്റാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു. എന്നാൽ പിന്നീട് കുട്ടിയെ ജിടിബി ആശുപത്രിയിൽ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ മുഖത്തും കൈകളിലും പരുക്കുകളും കണ്ടെത്തി.
സംഭവത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽനിന്നുള്ള സംരക്ഷണ നിയമമായ പോക്‌സോ, ജുവനൈൽ ജസ്റ്റിസ് ആക്ട്, ഭാരതീയ ന്യായ സംഹിത എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 35കാരനായ അറ്റൻഡറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അധ്യാപികയോട് അന്വേഷണത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടതായും പ്ലേസ്കൂൾ ഡയറക്ടറുടെയും പ്രിൻസിപ്പലിന്റെയും പങ്ക് അന്വേഷിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.






