ന്യൂഡൽഹി: നേപ്പാളിലും ടിബറ്റിലും നൂറുകണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ അതിരൂക്ഷമായ പ്രളയത്തിന് കാരണമായ ഹിമാനി തകർച്ചയുടെ ദൃശ്യങ്ങൾ പുറത്ത്. ചൈനീസ് ഫോട്ടോഗ്രാഫർ പകർത്തിയ ഡ്രോൺ ദൃശ്യങ്ങളിലാണ് ലാങ്ടാങ് ലിരുങ് കൊടുമുടിക്ക് സമീപം ഭീമമായ തോതിൽ പാറയും ഹിമവും മലഞ്ചെരിവിൽ നിന്ന് അടർന്നുവീഴുന്നത് പതിഞ്ഞത്.
സമുദ്രനിരപ്പിൽ നിന്ന് 7,200 മീറ്ററിലധികം ഉയരത്തിലുള്ള ലാങ്ടാങ് ലിരുങ് കൊടുമുടിക്ക് സമീപമാണ് വൻതോതിലുള്ള പാറ-ഹിമാനി തകർച്ച ഉണ്ടായത്. മലയുടെ ഒരു ഭാഗം പെട്ടെന്ന് അടർന്നുവീഴുന്നതും പിന്നാലെ ആകാശത്തേക്ക് വൻതോതിൽ പൊടിപടലങ്ങൾ ഉയരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പാറയും ഹിമവും ചെളിയും മറ്റ് അവശിഷ്ടങ്ങളും അടങ്ങിയ വൻ പ്രവാഹം ഏകദേശം 1,200 മീറ്റർ താഴെയുള്ള താഴ്‌വരയിലേക്ക് അതിശക്തമായി പതിച്ചതോടെ ഭോട്ടെകോശി, ത്രിശൂലി നദികളിൽ പെട്ടെന്നുള്ള ജലനിരപ്പുയർച്ചയും അതിരൂക്ഷമായ വെള്ളപ്പൊക്കവും ഉണ്ടായത്. ഓഗസ്റ്റ് 26ന് ഉണ്ടായ ദുരന്തത്തിൽ നേപ്പാളിൽ 903 പേരും ടിബറ്റിൽ 16 പേരും മരിച്ചതായാണ് റിപ്പോർട്ട്. നേപ്പാളിൽ മാത്രം 4,500ലധികം പേരെ ഇപ്പോഴും കാണാതായതായാണ് വിവരം. കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണ്.
അതേസമയം രാജ്യം നേരിടുന്നത് സങ്കൽപ്പിക്കാനാകാത്തതും ഹൃദയഭേദകവുമായ പ്രകൃതിദുരന്തമാണെന്ന് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പറഞ്ഞു. രാസുവയിലെ ഭോട്ടെ കോശി നദിയിലുണ്ടായ അതിശക്തമായ പ്രളയം മൂലമുണ്ടായ ആൾ നാശത്തിന്റെയും സ്വത്ത്, അടിസ്ഥാന സൗകര്യ നാശത്തിന്റെയും പൂർണ കണക്ക് ശേഖരിക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികൂല കാലാവസ്ഥ, ദുഷ്കരമായ ഭൂപ്രദേശം, ഇപ്പോഴും നിലനിൽക്കുന്ന അപകടസാധ്യതകൾ എന്നിവ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണെങ്കിലും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐക്യത്തോടെയും കൂട്ടായ പരിശ്രമത്തിലൂടെയും പ്രതിസന്ധിയെ മറികടക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
A Chinese photographer accidentally captured the catastrophic avalanche on Mount Lamtang in Nepal during a drone shoot.
[📹 HeyMu. Travel] pic.twitter.com/rgWylkezSC
— Massimo (@Rainmaker1973) August 28, 2026






