നടൻ ടിനി ടോം, നടി ലക്ഷ്മിപ്രിയ എന്നിവർക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതികളിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകളും കേസുകളുടെ പിന്നിലെ യഥാർഥ കാരണങ്ങളും തുറന്നുപറഞ്ഞ് അൻസിബയുടെ അഭിഭാഷകൻ അഡ്വ. ഫിർദോസ്. നടിയുടെ പരാതികൾ അന്വേഷണമില്ലാതെ തള്ളിക്കളയാൻ പോലീസ് ശ്രമിച്ചെന്നും, ഇതിനു പിന്നിൽ ശക്തമായ സംഘപരിവാർ രാഷ്ട്രീയയാണെന്നും അഭിഭാഷകൻ പ്രതികരിച്ചു. ടിനി ടോം വെറുമൊരു ടൂൾ മാത്രമാണെന്നും പിന്നിൽ നിന്നു കളിക്കുന്നതു നടി ശ്വേതാ മേനോനും രാഷ്ട്രീയത്തിൽ നല്ല പിടിയുള്ള നടനുൾപ്പെടുന്ന ഒരു ടീമാണെന്നും ഇതിനെതിരെ കോടതിയിൽ നടത്തിയ ശക്തമായ നിയമപോരാട്ടത്തിനൊടുവിലാണ് ടിനി ടോമിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതുപോലെ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും അനാവശ്യവും മോശവുമായ കാര്യങ്ങൾ പ്രചരിപ്പിച്ചതിന് നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ പരാതി എറണാകുളം സെൻട്രൽ എസിപിക്ക് ഫോർവേഡ് ചെയ്തതായി സിറ്റി പോലീസ് കമ്മീഷണറുടെ അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് അഡ്വ. ഫിർദോസ് വ്യക്തമാക്കി. ആദ്യം പാലാരിവട്ടം സ്റ്റേഷനിലായിരുന്ന അന്വേഷണമാണ് ഇപ്പോൾ എസിപിയുടെ പരിധിയിലേക്ക് മാറ്റിയിരിക്കുന്നത്. ലക്ഷ്മിപ്രിയയ്ക്കും വനിതാ എസ്ഐക്കും എതിരെ നൽകിയ പരാതിയിൽ വരും ശനിയാഴ്ച അൻസിബയുടെ സ്റ്റേറ്റ്മെന്റ് എടുക്കാൻ കോടതി നിശ്ചയിച്ചിട്ടുണ്ട്. കോടതിയുടെ ഭാഗത്തുനിന്നും വളരെ പോസിറ്റീവായ സമീപനമാണുള്ളതെന്നും എന്താണ് കോടതി നടപടികളെന്നു കാണാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘‘നിലവിൽ നടൻ ടിനി ടോമിനെതിരെ അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസ് എടുക്കാൻ ഇപ്പോൾ കോടതി നിർദേശം നൽകിയിട്ടുണ്ട്. ആദ്യം ടിനി ടോമിനെതിരായി പോലീസ് സ്റ്റേഷനിൽ അൻസിബ നൽകിയ കേസ് പോലീസ് കഴമ്പില്ല എന്നുപറഞ്ഞ് ഒരു എഫ് ഐ ആർ പോലും റജിസ്റ്റർ ചെയ്യാതെ ഈ കേസ് തള്ളിക്കളയുകയായിരുന്നു. അതിനുശേഷമാണ് കോടതിയെ സമീപിച്ചത്. ഇപ്പോൾ കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. കടവന്ത്ര പോലീസ് സ്റ്റേഷനിലാണ് ഇനി എഫ്ഐആർ ഇടേണ്ടത്.
അതുപോലെ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും അൻസിബയ്ക്കെതിരെ അനാവശ്യവും മോശവുമായ കാര്യങ്ങൾ പറഞ്ഞ സംഭവത്തിൽ ലക്ഷ്മിപ്രിയയ്ക്ക് എതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അൻസിബയുടെ പരാതിക്ക് മറുപടിയായി എറണാകുളം സെൻട്രൽ എസിപിക്ക് ഈ പരാതി ഫോർവേഡ് ചെയ്തിട്ടുണ്ട്. മുൻപ് പാലാരിവട്ടം സ്റ്റേഷനിലായിരുന്ന അന്വേഷണം അവിടുന്ന് മാറ്റി ഇപ്പോൾ എസിപിക്ക് കൈമാറിയിരിക്കുകയാണ്. അതുപോലെ ലക്ഷ്മിപ്രിയയ്ക്കും വനിതാ എസ് ഐക്കും എതിരെ നൽകിയ പരാതിയിൽ ശനിയാഴ്ചത്തേക്ക് അൻസിബയുടെ സ്റ്റേറ്റ്മെന്റ് എടുക്കാൻ വച്ചിരിക്കുകയാണ്. നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അൻസിബ നൽകുന്ന പരാതികളൊക്കെ പോലീസ് തള്ളിക്കളയുന്നതിനു പിന്നിൽ വ്യക്തമായ ഒരു ‘സംഘപരിവാർ രാഷ്ട്രീയം’ കളിക്കുന്നുണ്ട്. ടിനി ടോം അങ്ങനെയുള്ള ആളല്ലെന്ന് നമുക്കറിയാം, പക്ഷേ അയാൾ ഇവിടെയൊരു ടൂൾ മാത്രമാണ്. എഫ്ഐആർ പോലും ഇടാൻ അവർ തയാറാകുന്നില്ല. കാരണം എഫ്ഐആർ ഇട്ടാൽ നമുക്ക് ചോദ്യം ചെയ്യാൻ പറ്റും. ഇതിന് പിന്നിൽ ശ്വേത മേനോൻ, രാഷ്ട്രീയ പ്രമുഖനുമായ സൂപ്പർ നടൻ തുടങ്ങിയ വലിയൊരു ടീം തന്നെയുണ്ട്. വരും ദിവസങ്ങളിൽ പല രഹസ്യങ്ങളും പുറത്തുവരും. ഇവർക്കു വേണ്ടിയാണ് ഇവരൊക്കെ സംസാരിക്കുന്നത്. ടിനി ടോമും ലക്ഷ്മിപ്രിയയും രണ്ട് രാഷ്ട്രീയ ചേരിയിലുള്ളവരാണ്. ലക്ഷ്മിപ്രിയയെ എന്തിനാണ് പോലീസ് സംരക്ഷിക്കുന്നത്? അതിന് പിന്നിൽ വ്യക്തമായ താല്പര്യങ്ങളുണ്ടെന്നും അഭിഭാഷകൻ പറയുന്നു.
പാലാരിവട്ടത്ത് പരാതി നൽകിയ സമയത്ത് അൻസിബ നേരിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വിളിച്ച് സംസാരിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ ആ റീൽ ഇറങ്ങിയ ഉടനെയായിരുന്നു അത്. യൂട്യൂബിൽ വീഡിയോ അടുത്ത ദിവസം വൈകിട്ട് 4 മണിക്ക് റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്തു വെച്ചിരിക്കുകയാണെന്നും, അത് വലിയ ദോഷം ചെയ്യുമെന്നും ചെന്നിത്തലയോട് അൻസിബ പറഞ്ഞു. ‘‘ഞാൻ വിളിച്ച് പറയാം, എഫ്ഐആർ ഇടാനുള്ള കാര്യങ്ങൾ ചെയ്യാം’’ എന്ന് അദ്ദേഹം ഉറപ്പുനൽകി. അദ്ദേഹം വിളിച്ച് പറഞ്ഞതിന് പിന്നാലെ 10 മിനിറ്റിനുള്ളിൽ എസ്എച്ച്ഒ അൻസിബയെ തിരിച്ചുവിളിച്ച് കേസെടുക്കുന്നുണ്ട് എന്ന് അറിയിക്കുകയും ഒരു പേപ്പർ അയച്ചു നൽകുകയും ചെയ്തുവെന്ന് മനോരമ ഓൺലൈനോട് പ്രതികരിക്കവേ അഭിഭാഷകൻ പറഞ്ഞു.
പക്ഷേ പിന്നീട് അന്വേഷണം നീണ്ടുപോയി ഇതിനിടയിൽ ബി. ഉണ്ണികൃഷ്ണൻ എസിപിയെ വിളിച്ച് സംസാരിച്ചു, നടൻ സിദ്ദീഖ് വിളിച്ച് സംസാരിച്ചു. ഇവരൊക്കെ ഇടപെട്ടപ്പോഴും പോലീസ് പ്രാഥമിക അന്വേഷണത്തിന്റെ പേരിൽ ഒതുക്കാൻ നോക്കുകയാണ്. വിസിബിൾ ആയ ഒരു ഒഫൻസ് നടന്നിട്ടും പോലീസ് പ്രാഥമിക അന്വേഷണം എന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നത് ശുദ്ധമായ രാഷ്ട്രീയക്കളിയാണ്. എന്ത് പ്രാഥമിക അന്വേഷണമാണ് നടത്തേണ്ടത്? രമേശ് ചെന്നിത്തലയോ മറ്റുള്ളവരോ വിളിച്ച് പറഞ്ഞിട്ടും കേസ് മുന്നോട്ട് പോകാത്തത് പൊലീസിന്റെ രാഷ്ട്രീയ മനോഭാവം കൊണ്ടാണ്. ഇതിനെതിരെ അൻസിബ മീഡിയയിൽ നൽകിയ അഭിമുഖങ്ങളിൽ ശക്തമായി പ്രതികരിച്ചിട്ടുണ്ട്, പരാതിയുമായി വരുന്ന സ്ത്രീകളുടെ ജാതിയും മതവും നോക്കിയല്ല പൊലീസ് കേസ് എടുക്കേണ്ടത്, ആഭ്യന്തര വകുപ്പ് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഡ്വ. ഫിർദോസ് പ്രതികരിച്ചു.
















































