ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിക്കിടെ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അവകാശലംഘന നോട്ടീസ് നൽകി.
2025 ഏപ്രിലിൽ പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ നടപടിക്കിടെ ഒരു ഇന്ത്യൻ സൈനികനും കൊല്ലപ്പെട്ടിട്ടില്ലെന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ രാജ്‌നാഥ് സിംഗ് ലോക്‌സഭയിൽ അറിയിച്ചിരുന്നു. എന്നാൽ, ഒരു വർഷത്തിന് ശേഷം ഇതേ ഓപ്പറേഷനിൽ ആറ് സൈനികർ വീരമൃത്യു വരിച്ചതായി കേന്ദ്ര സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെയാണ് വിവാദം ഉയർന്നത്.
യഥാർഥ വിവരങ്ങൾ മറച്ചുവെച്ച് പ്രതിരോധ മന്ത്രി പാർലമെന്റിനെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചുവെന്നും ഇത് സഭയുടെ അവകാശങ്ങളുടെ ലംഘനമാണെന്നും കെ.സി. വേണുഗോപാൽ നോട്ടീസിൽ ആരോപിച്ചു. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും ത്യാഗത്തെ അപമാനിക്കുന്ന നടപടിയാണ് ഇതെന്നും കോൺഗ്രസ് വിമർശിച്ചു.
അതേസമയം, കോൺഗ്രസിന്റെ ആരോപണങ്ങൾ പ്രതിരോധ മന്ത്രാലയം തള്ളി. രാജ്‌നാഥ് സിംഗിന്റെ പാർലമെന്റിലെ പ്രസ്താവന സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. രാജ്യത്തിനായി ജീവൻ സമർപ്പിച്ച സൈനികരുടെ ത്യാഗത്തെ കേന്ദ്ര സർക്കാർ എന്നും ആദരിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.














































