ചെന്നൈ: ലൈസൻസ് കാലാവധി ഈ മാസം 30ഓടെ അവസാനിച്ച ബാറുകൾ അടച്ചുപൂട്ടാൻ ഉത്തരവിറക്കി തമിഴ്നാട് സർക്കാർ. ടാസ്മാക് മദ്യവിൽപ്പനശാലകളോട് ചേർന്ന് പ്രവർത്തിക്കുന്ന ഏകദേശം 2320 ബാറുകളാണ് പൂട്ടുവീണത്. ഇനി പുതിയ ടെൻഡറുകൾ ക്ഷണിച്ചായിരിക്കും ബാറുകൾക്ക് ലൈസൻസ് നൽകുക. കഴിഞ്ഞ ദിവസം മദ്യനിരോധന – എക്സൈസ് വകുപ്പ് മന്ത്രി കെ. വിഘ്നേഷിൻറെ സാന്നിധ്യത്തിൽ ചേർന്ന ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.
പുതിയ ടെൻഡർ അനുമതിയാകുന്നതു വരെ നിലവിലെ ബാറുകൾ താൽക്കാലികമായി അടയ്ക്കുന്നതിനാൽ സർക്കാരിന് പ്രതിമാസം 400 കോടി രൂപയുടെ വരെ വരുമാന നഷ്ടം ഉണ്ടായേക്കാമെന്നാണ് ടാസ്മാക് വൃത്തങ്ങൾ നൽകുന്ന സൂചന. അതുപോലെ വരാനിരിക്കുന്ന പുതിയ ടെൻഡർ വ്യവസ്ഥകളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാനും തമിഴ്നാട് സർക്കാർ പദ്ധതിയിടുന്നുണ്ട്. 2024 ജനുവരിയിലാണ് നിലവിലെ ബാർ നടത്തിപ്പുകാർക്ക് ലൈസൻസ് അനുവദിച്ചിരുന്നത്. 2026 ജനുവരിയിൽ ഈ ലൈസൻസ് കാലാവധി അവസാനിക്കേണ്ടതായിരുന്നു. പക്ഷേ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് സർക്കാർ ഇത് 2026 ജൂൺ വരെ നീട്ടിനൽകുകയായിരുന്നു.
അതേസമയം നിലവിൽ സംസ്ഥാനത്തുടനീളം 4048 ചില്ലറ മദ്യവിൽപന ശാലകളാണ് ടാസ്മാകിന് കീഴിൽ പ്രവർത്തിക്കുന്നത്. പ്രതിദിനം ശരാശരി 150 കോടി രൂപയുടെ മദ്യവിൽപ്പനയാണ് ഇവിടെ നടക്കുന്നത്. തമിഴ്നാട് സർക്കാരിൻറെ ഖജനാവിലേക്ക് വൻതോതിൽ പണമെത്തിക്കുന്ന പ്രധാന വരുമാന മാർഗമാണിത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രി വിജയ് 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു. ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകളാണ് അടച്ചുപൂട്ടിയത്. തമിഴ്നാട്ടിൽ നേരത്തെയുള്ള നിയമ പ്രകാരം സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും 50 മീറ്റർ പരിധിയിൽ മദ്യഷോപ്പുകൾ പാടില്ല. എന്നാൽ ദൂരപരിധി 500 മീറ്റർ ആയി ഉയർത്തുകയും ചെയ്തു.
















































