ബംഗളൂരു: അധ്യാപകന്റെ മാനസിക പീഡനം സഹിക്കാന്‍ കഴിയാതെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ബിഹാർ സ്വദേശിയായ ചുന്നു കുമാർ (23) ആണ് ആത്മഹത്യ ചെയ്തത്. ബാങ്കിങ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനായി കഴിഞ്ഞ മാർച്ചിലാണ് ചുന്നു കുമാർ ബംഗളൂരുവിലേക്ക് മാറിയത്.
തുടർന്ന് ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് (ബി.എഫ്.എസ്,ഐ) പ്രൊഫഷണലുകൾക്ക് കോച്ചിങ് നൽകുന്ന മണിപ്പാൽ അക്കാദമിയിൽ ചുന്നു കുമാർ ചേരുകയും കഴിഞ്ഞ തിങ്കളാഴ്ച ഇയാളെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. അക്കാദമിയിലെ അധ്യാപകർക്കെതിരെ മാനസിക പീഡനവും പരസ്യമായ അപമാനവും ചുന്നുവിന്റെ കുടുംബം ആരോപിച്ചിട്ടുണ്ട്.
ചില വിഷയങ്ങളിൽ പരാജയപ്പെട്ടതിനെ തുടർന്ന് ചുന്നുവിനെ നിരന്തരം ലക്ഷ്യമിട്ടിരുന്നതായി സഹപാഠികളും സുഹൃത്തുക്കളും കുടുംബത്തെ അറിയിച്ചു. ക്ലാസ് മുറികളിൽ ചുന്നുവിനെ പരസ്യമായി അപമാനിക്കുകയും ‘ഒന്നിനും കൊള്ളാത്തവൻ’ എന്ന് വിളിക്കുകയും അമിതമായ പ്രോജക്റ്റ് വർക്കുകൾ നൽകി അക്കാദമി അധികൃതർ പലതവണ മാനസികമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. അക്കാദമി അധികൃതരിൽ നിന്ന് നേരിടേണ്ടി വന്ന മോശം പെരുമാറ്റം കാരണം താൻ അനുഭവിക്കുന്ന കടുത്ത മാനസിക വിഷമത്തെക്കുറിച്ച് ചുന്നു പല സുഹൃത്തുക്കളോടും സംസാരിച്ചിരുന്നതായാണ് വിവരം.



















































