പാലക്കാട്: പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി. ജില്ലാ നേതൃത്വത്തെ വിമർശിച്ച ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ചാണ് മുപ്പതോളം പേർ പാർട്ടി വിടാൻ തീരുമാനിച്ചത്. ഇതുവരെ നാല് ബ്രാഞ്ച് കമ്മിറ്റികളിൽ നിന്നായി 24 പേർ രാജിസമർപ്പിച്ചു. കഴിഞ്ഞ ദിവസം പാലക്കാട് ഏരിയാ കമ്മിറ്റി അംഗമായിരുന്ന അബ്ദുൽ ഷുക്കൂറിനെ പാർട്ടിയിൽ നിന്ന് തരംതാഴ്ത്തിയിരുന്നു. ഏരിയാ കമ്മിറ്റി യോഗത്തിൽവെച്ച് ജില്ലാ നേതൃത്വത്തോട് കലഹിച്ചതിന് പിന്നാലെയാണ് അബ്ദുൽ ഷുക്കൂറിനെ പാർട്ടി തരംതാഴ്ത്തിയത്.
‘പാലക്കാട് ഏരിയാ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂറിനെ നിരന്തരം പാർട്ടി ജില്ലാ സെക്രട്ടറി അധിക്ഷേപിക്കുകയാണ്. എന്റെ ഔദാര്യത്തിലാണ് നീ പാർട്ടി കമ്മിറ്റിയിൽ ഇരിക്കുന്നത് എന്നാണ് അധിക്ഷേപിച്ചത്. അതിൽ പ്രതിഷേധിച്ചാണ് ഞങ്ങളുടെ രാജി’ എന്നാണ് രാജിവെച്ച അംഗങ്ങൾ പറയുന്നു. പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരായ പ്രതിഷേധമാണ് ഈ രാജിയെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും പുറത്തുപോകാൻ നിൽക്കുന്നവർ ആവശ്യപ്പെട്ടു.
അതുപോലെ ഉത്തര മലബാറിൽ നിന്നുളള നിയുക്ത എംഎൽഎയുടെ നേതൃത്വത്തിൽ പാലക്കാട് കൺവെൻഷൻ ഉണ്ടാകുമെന്നും പാലക്കാട്ടെ സിപിഎമ്മിലെ അതൃപ്തർ കൺവെൻഷനിൽ പങ്കെടുക്കുമെന്നും അബ്ദുൽ ഷുക്കൂറിനൊപ്പം പാർട്ടി വിട്ടവർ പറഞ്ഞു. ഈ മാസം അവസാനമാകും സിപിഎം വിമതരുടെ കൺവെൻഷൻ നടക്കുക. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പി കെ ശശിയുടെ നേതൃത്വത്തിൽ സമാന രീതിയിൽ വിമത കൺവെൻഷൻ വിളിച്ച് സിപിഎം വിമത പാർട്ടി രൂപീകരിച്ചിരുന്നു. അതേസമയം പി കെ ശശി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്തു.

















































