നോട്ടിങ്ങാം: നിലവിലെ ലോക ചാമ്പ്യന്മാർക്കു ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ തുടർച്ചയായ രണ്ടാം തോൽവി. അതും 125 റൺസിന്. മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 11.4 ഓവറിൽ വെറും 76 റൺസിന് എല്ലാവരും കൂടാരം കയറി. റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണിത്. അതുപോലെ ടി20 ചരിത്രത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ ചെറിയ സ്‌കോറാണിത്. ടി20 ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ തോൽവി ഏറ്റുവാങ്ങുന്നത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 44 പന്തിൽ നിന്ന് 70 റൺസെടുത്ത ഫിൾ സാൾട്ടിന്റെ മികവിൽ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. 24 പന്തിൽ നിന്ന് 41 റൺസെടുത്ത സാം കറനും 21 പന്തിൽ നിന്ന് 36 റൺസെടുത്ത ജോസ് ബട്ടലറും ഇംഗ്ലണ്ട് നിരയിൽ തിളങ്ങി,
ഇന്ത്യയ്ക്കായി പ്രിൻസ് യാദവ്, ഹർഷിത് റാണ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അക്ഷർ പട്ടേൽ ഒരു വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ വന്നപോലെ തന്നെ കൂടാരം കയറി. അഞ്ചു പന്തിൽ 13 റൺസെടുത്ത വൈഭവ് സൂര്യവംശി, അഭിഷേക് ശർമ (7 പന്തിൽ 10), ഇഷാൻ കിഷൻ (9 പന്തിൽ 13), അക്ഷർ പട്ടേൽ (4 പന്തിൽ 10) എന്നിവർ മാത്രമാണ് പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്.
നാലു വിക്കറ്റെടുത്ത ജോഷ് ടങ്ങും മൂന്നു വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആർച്ചറും ചേർന്നാണ് ഇന്ത്യയെ തകർത്തത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ അഞ്ചു റൺസിന് പുറത്തായി. തിവക് വർമ 3 റൺസെടുത്ത് പുറത്തായി.


















































