ബംഗളൂരു: കർണാടകയിൽ ബി.ജെ.പിക്ക് അനുകൂലമായ വലിയ ജനപിന്തുണ ദൃശ്യമാണെന്നും സംസ്ഥാനത്ത് കാവി തരംഗം ആഞ്ഞടിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.ആർട്ട് ഓഫ് ലിവിങിന്റെ 45ാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ ബംഗളൂരുവിലെത്തിയ അദ്ദേഹം, ബി.ജെ.പി നേതാക്കൾ നൽകിയ സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു.
അസം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ ബി.ജെ.പിയുടെ മുന്നേറ്റം എടുത്തുപറഞ്ഞ അദ്ദേഹം, ജനങ്ങൾ പാർട്ടിയിൽ അർപ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവാണ് തുടർച്ചയായ ഭരണമെന്ന് അവകാശപ്പെട്ടു.
കോൺഗ്രസ് ഭരണകൂടങ്ങൾ അധികാരമേറ്റ് ആറുമാസത്തിനകം ജനവിരുദ്ധ വികാരം നേരിടുമ്പോൾ, ബി.ജെ.പിക്ക് ഭരിക്കാൻ ജനങ്ങൾ വീണ്ടും വീണ്ടും അവസരം നൽകുകയാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ ഡി.എം.കെയെ കോൺഗ്രസ് പിന്നിൽനിന്ന് കുത്തിയെന്നും അധികാരമോഹമാണ് കോൺഗ്രസിനെ നയിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.


















































