ജയ്പൂർ: രാജസ്ഥാനില്‍ സർക്കാർ ജോലിക്കും സ്വത്തിനുംവേണ്ടി മകൾ അമ്മയെ കൊലപ്പെടുത്തിയ കേസിൽ പുതിയ വഴിത്തിരിവ്. ജൂലായ് മാസത്തിൽ, നീരജ് ശർമയുടെ മരണത്തിനിടയാക്കിയ വാഹനാപകടം, അമ്മയുടെ സർക്കാർ ജോലിയും കുടുംബ സ്വത്തും കൈക്കലാക്കാൻ നിയമവിദ്യാർഥിനിയായ മകൾ ആയുഷി ശർമ (23) ആസൂത്രണം ചെയ്തതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിന് പിന്നാലെ, കഴിഞ്ഞ വർഷം നടന്ന ആയുഷിയുടെ പിതാവിന്റെ മരണത്തിലും ഈ പെൺകുട്ടിക്ക് പങ്കുണ്ടെന്ന ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നീരജ് ശർമയുടെ സഹോദരൻ രാകേഷ് ശർമ.ബന്ധുവായ രവി എന്ന് വിളിക്കുന്ന ബൽറാമിന്റെ സഹായത്തോടെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചാണ് ആയുഷി അമ്മ നീരജ് ശർമ്മയെ കൊല്ലാൻ ഗൂഢാലോചന നടത്തിയത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കേസിൽ ആയുഷി ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ബൽറാം ഒളിവിലാണ്. ലോവർ ഡിവിഷൻ ക്ലർക്കായിരുന്ന (LDC) നീരജ് ശർമയെ ജൂലൈ മൂന്നിന് ജയ്പുരിലെ പ്രതാപ് നഗറിൽ വെച്ച് ഒരു സ്‌കോർപ്പിയോ SUV ഇടിപ്പിച്ചത് കൊലപാതകത്തെ റോഡപകടമായി ചിത്രീകരിക്കാനായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. നീരജ് ശർമ്മയുടെ സഹോദരനും ആയുഷിയുടെ അമ്മാവനുമായ രാകേഷിന്റെ ആരോപണങ്ങൾ അനുസരിച്ച്, 2025-ൽ വിജയ് ശർമ മരിച്ചത് സ്വാഭാവികമായ കാരണങ്ങളാലല്ല. തന്റെ സഹോദരീഭർത്താവിന്റെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാകേഷ് പോലീസിനെയും കോടതിയെയും സമീപിച്ചിട്ടുണ്ട്.
അസുഖബാധിതനായിരുന്ന വിജയ് ശർമയെ ചികിത്സ നിഷേധിച്ചും മറ്റ് ക്രൂരതകളിലൂടെയും ആയുഷി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് രാകേഷിന്റെ ആരോപണം.രാജസ്ഥാൻ ഹൈക്കോടതിയിൽ കോർട്ട് മാസ്റ്ററായിരുന്നു നീരജ് ശർമയുടെ ഭർത്താവും ആയുഷിയുടെ അച്ഛനുമായ വിജയ് ശർമ. 2024-ൽ മസ്തിഷ്‌കാഘാതത്തെ തുടർന്ന് വിജയ് ചികിത്സയിലായിരുന്നു, എങ്കിലും അദ്ദേഹം സുഖം പ്രാപിച്ചുവരികയായിരുന്നു എന്ന് രാകേഷ് പറയുന്നു. എന്നാൽ ആയുഷി അദ്ദേഹത്തിന് ശരിയായ ചികിത്സ ലഭിക്കുന്നത് തടഞ്ഞിരുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു. പരാതി പ്രകാരം, മെച്ചപ്പെട്ട ചികിത്സ നൽകാമെന്ന് പറഞ്ഞാണ് ആയുഷിയും ബൽറാമും ചേർന്ന് വിജയ്‌യെ വീട്ടിൽ നിന്നും കൊണ്ടുപോയത്.
എന്നാൽ ഏകദേശം മൂന്ന് മാസത്തോളം അദ്ദേഹം എവിടെയാണെന്ന വിവരം ആയുഷി കുടുംബത്തിൽ നിന്ന് അവർ മറച്ചുവെച്ചുവെന്ന് രാകേഷ് ആരോപിക്കുന്നു. രഹസ്യകേന്ദ്രത്തിലായിരുന്ന വിജയ്‌യെ 2025 ഏപ്രിലിലാണ് ജയ്പുരിലെ നിവിക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആയുഷി കുടുംബത്തെ അറിയിച്ചത്. ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോൾ, അദ്ദേഹത്തിന്റെ ശരീരത്തിന്റെ 90 ശതമാനവും ഗുരുതരമായി തകരാറിലാണ് എന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് രാകേഷ് പറയുന്നു. തുടർന്ന് ആയുഷി അദ്ദേഹത്തെ തിരികെ വീട്ടിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് അദ്ദേഹം മരണപ്പെടുകയുമായിരുന്നു. വിജയ്‌യുടെ അന്ത്യകർമ്മങ്ങൾ ആയുഷിയും ബൽറാമും ചേർന്ന് അവരുടെ ഗ്രാമത്തിൽവെച്ചാണ് നടത്തിയതെന്നും രാകേഷ് ആരോപിച്ചു. അച്ഛൻ മരിച്ചയുടനെ അദ്ദേഹത്തിന്റെ സർക്കാർ ജോലിക്കായി താൻ അപേക്ഷിക്കുമെന്നും, പെട്ടെന്നുതന്നെ കുടുംബ സ്വത്തുക്കൾ തന്റെ പേരിലേക്ക് മാറ്റണമെന്ന് ആയുഷി നിർബന്ധിച്ചതായും അദ്ദേഹം അവകാശപ്പെടുന്നു.
ഒരു തർക്കത്തിനിടെ ആയുഷി തന്റെ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും രാകേഷ് ആരോപിക്കുന്നു. ‘ഫീഡിങ് ട്യൂബ് മാറ്റി അച്ഛനെ കൊല്ലാൻ കഴിയുമെങ്കിൽ അമ്മയെ കൊല്ലുന്നത് അതിലും എളുപ്പമാണ്’ എന്നാണ് ആയുഷി പറഞ്ഞതെന്ന് രാകേഷ് ആരോപിക്കുന്നു. രാകേഷിന്റെ പരാതിയിൽ പറയുന്നത് പ്രകാരം; തനിക്ക് ഇനി രണ്ട് ദിവസത്തെ ആയുസ്സ് മാത്രമേ ബാക്കിയുള്ളൂ, എന്ന് സൂചിപ്പിക്കുന്ന ഒരു വാട്‌സാപ്പ് സ്റ്റാറ്റസ് നീരജ് പിന്നീട് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതേസമയം, ആയുഷിക്ക് തന്റെ അമ്മയോട് വിദ്വേഷമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ചോദ്യം ചെയ്യലിനിടെ, ഭിന്നശേഷിക്കാരനായ സഹോദരന് ലഭിക്കുന്ന അത്രയും സ്‌നേഹം തനിക്ക് ലഭിക്കുന്നില്ലെന്ന് പറഞ്ഞ് അമ്മയോട് തനിക്ക് വർഷങ്ങളായി വിദ്വേഷമുണ്ടായിരുന്നു എന്ന് ആയുഷി വെളിപ്പെടുത്തിയതായി പോലീസ് പറയുന്നു.


















































