നെടുങ്കണ്ടം: നെടുങ്കണ്ടം ഇരട്ടക്കൊലപാതകക്കേസിൽ അറസ്റ്റിലായ തോട്ടുവാക്കട പൊന്നിട്ടയിൽ സജി (43) ശാരീരികാസ്വസ്ഥതകളുള്ള അമ്മയേയും സഹോദരനേയും ഇല്ലാതാക്കിയത് അതി ക്രൂരമായി. സ്വത്തു തർക്കവും റെജിയോടുള്ള വൈരാഗ്യവുമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് സജിയുടെ മൊഴി. സജി വിവാഹിതനാവുന്നതിൽ റെജിയ്ക്ക് താല്പ്പര്യമില്ലായിരുന്നു. റെജി പതിവായി സജിയുടെ പിതൃത്വത്തെ ചൊല്ലി കളിയാക്കാറുണ്ടായിരുന്നു.
സംഭവദിവസം സജിയും റെജിയും മദ്യപിച്ചാണ് വീട്ടിലെത്തിയത്. റെജിയ്ക്ക് സജി ഇറച്ചികറിയും ചോറും വിളമ്പി നല്കുന്നതിനിടെ പിതൃത്വത്തെ ചൊല്ലി വീണ്ടും കളിയാക്കി. അതിൽ പ്രകോപിതനായ സജി വഴക്കിട്ടു. അതിനിടെ ചോറും കറിയും സജിയുടെ മുഖത്തേയ്ക്ക് തെറിച്ചു വീണു. അതോടെ സജി സഹോദരനെ മർദ്ദിച്ച് അവശനാക്കുകയും തോർത്തെടുത്ത് കഴുത്തിന് ചുറ്റും വരിഞ്ഞുമുറുക്കുകയുമായിരുന്നു.
ബഹളം കേട്ടെത്തിയ അമ്മ മേരിക്കുട്ടി തടഞ്ഞപ്പോൾ അമ്മയുടെ മുഖത്തിടിക്കുകയും എടുത്തെറിയുകയും ചെയ്തു. മേരിക്കുട്ടിയുടെ തല ഭിത്തിയിൽ ശക്തിയായി ഇടിച്ചു. പക്ഷാഘാതം വന്നതിനെ തുടർന്ന് നടക്കാനും മറ്റും പ്രയാസമനുഭവിച്ചിരുന്നയാളായിരുന്നു മേരിക്കുട്ടി. ഇരുവരും മരിച്ചെന്ന് മനസ്സിലായതോടെ സജി വീടിനുള്ളിലെ രക്തക്കറയെല്ലാം കഴുകിക്കളഞ്ഞു. അന്നുരാത്രി മൃതദേഹങ്ങൾ വീടിനുള്ളിൽ തന്നെയുണ്ടായിരുന്നു. പിറ്റേ ദിവസമാണ് കുഴിയെടുത്ത് രണ്ടു മൃതദേഹങ്ങളും ഒരുമിച്ച് മറവ് ചെയ്തത്.
‘നിങ്ങൾ എന്നെ തിരയുന്നതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു…‘ ഒന്നര ദിവസത്തെ പോലീസ് പിടിയിൽ നിന്നും രക്ഷപ്പെടാൻ ഒന്നരദിവസത്തോളം ഒളിച്ചിരുന്ന് പിന്നീട്പ്പോ പുറത്തെത്തിയപ്പോൾ നാട്ടുകാരോട് പറഞ്ഞതാണിത്. പോലീസ് അന്വേഷിച്ചെത്തിയ ഞായറാഴ്ച വൈകീട്ട് വീടിനടുത്തുനിന്ന് ഒരു ബാഗുമായി ഓടിരക്ഷപ്പെട്ട സജി വീടിന് സമീപംതന്നെയുള്ള പാറയിലും ഏലത്തോട്ടത്തിലുമായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്. പോലീസ് ആദ്യഘട്ടത്തിൽ അന്വേഷിച്ചപ്പോൾത്തന്നെ, ഞായറാഴ്ച വൈകീട്ടോടെ ഏലത്തോട്ടത്തിലെ പടുതാക്കുളത്തിനു സമീപത്തുനിന്ന് കുറച്ച് വാഴപ്പഴവും വസ്ത്രങ്ങൾക്കുപയോഗിക്കുന്ന പശയും ഒരു കൈലിയുമടങ്ങിയ ബാഗ് കണ്ടെത്തി. ഇതോടെ, ഇയാൾ സമീപത്തുതന്നെ ഉണ്ടെന്ന് സൂചന ലഭിച്ചു. പിന്നീട് പോലീസും നാട്ടുകാരും തിങ്കളാഴ്ച രാത്രിവരെ ഇവിടെ പരിശോധിച്ചു. തിരച്ചിലിനിടെ രാത്രി ഒരുതവണ സജിയെ ദൂരെനിന്ന് ഓടി മറയുന്നത് കണ്ടെന്നും പറയുന്നു.
ചൊവ്വാഴ്ച രാവിലെമുതൽ ഡ്രോൺ ഉപയോഗിച്ചും പരിശോധന നടന്നു. പിന്നീട് ഉച്ചയ്ക്ക് 12-ഓടെ ചിന്നപ്പച്ചടി-ഉമ്മാക്കട റോഡിൽനിന്ന് നടന്നുവന്ന സജി ഇവരുടെ വീടിനടുത്തുള്ള കടയിലെത്തി, താൻ കീഴടങ്ങുകയാണെന്നും തെറ്റ് പറ്റിപ്പോയി, ക്ഷമിക്കണമെന്നും കടയുടമ ലില്ലിക്കുട്ടി ജോസഫിനോട് കൈകൂപ്പി പറഞ്ഞു. ഇതുകണ്ട, സമീപത്ത് മഫ്തിയിലുണ്ടായിരുന്ന പോലീസുകാർ ഓടിയെത്തുകയും സജിയെ പിടികൂടുകയുമായിരുന്നു. തുടർന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തുകയും പോലീസ്‌സ്റ്റേഷനിലേക്ക് മാറ്റുകയുമാണുണ്ടായത്.
















































