വാഷിങ്ടൺ/ടെഹ്‌റാൻ: ഇറാനിലേക്ക് കരസേനയെ വിന്യസിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ യുഎസ് നടത്തിയതായി വിവരം. പെന്റഗൺ വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ സിബിഎസ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുതിർന്ന സൈനിക കമാൻഡർമാർ കരയുദ്ധത്തിനടക്കമുള്ള അഭ്യർഥനകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽവെച്ചിട്ടുണ്ട്. കരസേനയെ വിന്യസിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ട്രംപ് ആലോചന തുടരുകയാണെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ടിൽ പറഞ്ഞു.
‘സൈനികരെ അയക്കുന്നില്ല’ എന്നായിരുന്നു വ്യാഴാഴ്ച ട്രംപ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. അങ്ങനെയൊരു തീരുമാനം ഉണ്ടെങ്കിൽ തന്നെ നിങ്ങളോട് പറയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തുകയുണ്ടായി.
യുഎസ് കരയാക്രമണത്തിന് തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങളോട് ഇറാൻ പ്രതികരിച്ചു. കര ആക്രമണം നടത്തുകയാണെങ്കിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ ഒരു വലിയ സർപ്രൈസ് നൽകുമെന്ന് ഒരു ഇറാനിയൻ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
‘ഇറാനിയൻ മണ്ണിൽ ഒരു കര ആക്രമണം ഞങ്ങളുടെ റെഡ്ലൈനുകളിൽ ഒന്നാണ്, ശത്രുക്കളുടെ എല്ലാ പ്രവർത്തനങ്ങൾക്കെതിരെയും ഞങ്ങൾ എങ്ങനെ പ്രതികരിച്ചോ അതുപോലെ ഈ കാര്യത്തിലും ഞങ്ങൾ അത് വീണ്ടും കാണിക്കും’ ഇറാൻ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
‘ഞങ്ങളുടെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ തകർന്നപ്പോൾ, മേഖലയിലെ എല്ലാ ഊർജ അടിസ്ഥാന സൗകര്യങ്ങളും നിർജീവമായി, ഞങ്ങൾ എന്തിനും തയ്യാറാണ്. അതിനാൽ തീവ്രവാദി ട്രംപ് ഇക്കാര്യത്തിൽ ഒരു തെറ്റ് ചെയ്താൽ, നമ്മുടെ നാട്ടിൽ നിന്ന് അവരുടെ സൈനികരുടെ ശവപ്പെട്ടികൾ പോലും നീക്കം ചെയ്യാൻ കഴിയാത്ത വിധത്തിൽ അദ്ദേഹത്തിന് ഒരു അത്ഭുതം കാണിക്കും’ ഉദ്യോഗസ്ഥൻ പറഞ്ഞു.













































