ബെംഗളൂരു: കർണാടകയിൽ കരാറുകാരനിൽനിന്ന് അഞ്ചുലക്ഷം രൂപ കൈക്കൂലി വാങ്ങിയ ബിജെപി എംഎൽഎ അറസ്റ്റിൽ. ഷിരാഹട്ടി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ചന്ദ്രു ലമണിയേയാണ് കർണാടക ലോകായുക്ത അറസ്റ്റ് ചെയ്തത്.
സംഭവം ഇങ്ങനെ- ഗദഗ് ജില്ലയിലെ ചെറുകിട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനത്തിന് അനുമതി നൽകുന്നതിനായി വിജയ് പൂജാർ എന്ന കരാറുകാരനോട് എംഎൽഎ 11 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. ഇതിൽ അഞ്ചുലക്ഷം വാങ്ങുന്നതിനിടെയാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രുവിന്റെ രണ്ട് പേഴ്‌സണൽ അസിസ്റ്റന്റുമാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം ചന്ദ്രു കൈക്കൂലി ആവശ്യപ്പെട്ടതിന് പിന്നാലെ കരാറുകാരൻ അധികൃതരെ സമീപിക്കുകയായിരുന്നു. പരാതി പരിശോധിച്ചതിന് പിന്നാലെ ലോകായുക്ത പോലീസ് ചന്ദ്രുവിനായി വലവിരിച്ചു. ചന്ദ്രുവിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽവെച്ചായിരുന്നു പണം കൈമാറ്റം. ഈ സമയം ലോകായുക്ത അധികൃതർ ആശുപത്രിയിൽ പരിശോധന നടത്തുകയും പണം സ്വീകരിക്കവേ ചന്ദ്രുവിനെ പിടികൂടുകയുമായിരുന്നു.
















































