വാഷിംഗ്ടൺ: പ്രപഞ്ചത്തിൽ മനുഷ്യർ ഒറ്റയ്ക്കാണോ എന്ന കാലങ്ങളായുള്ള ചോദ്യത്തിനുള്ള യഥാർത്ഥ ഉത്തരം നല്കാമെന്ന പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ് രംഗത്ത്. അന്യഗ്രഹജീവികൾ (Aliens), തിരിച്ചറിയപ്പെടാത്ത പറക്കും വസ്തുക്കൾ (UFO), അജ്ഞാത പ്രതിഭാസങ്ങൾ (UAP) എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രഹസ്യരേഖകളും പുറത്തുവിടാൻ താൻ യുദ്ധകാര്യ സെക്രട്ടറി ഉൾപ്പെടെയുള്ള വകുപ്പുകൾക്ക് നിർദ്ദേശം ഉടൻ നൽകുമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. അതീവ രഹസ്യമായ ഈ ഫയലുകൾ ജനങ്ങൾക്ക് മുന്നിലെത്തിക്കുമെന്ന ഉറപ്പ് അദ്ദേഹം നൽകിയത് ട്രൂത്ത് സോഷ്യലിലൂടെയാണ്.
മുൻ പ്രസിഡന്റ് ഒബാമ നടത്തിയ ചില വെളിപ്പെടുത്തലുകളുടെ തുടർച്ചയായാണ് ട്രംപിന്റെ ഈ നീക്കം കാണപ്പെടുന്നത്. ആകാശത്ത് വിശദീകരിക്കാനാകാത്ത ചില വസ്തുക്കളുടെ സാന്നിധ്യമുണ്ടെന്നും അവയുടെ ചലനരീതികൾ ശാസ്ത്രത്തിന് ഇപ്പോഴും അജ്ഞാതമാണെന്നും എന്നാൽ ഏരിയ 51ൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് പഠിക്കുന്ന സംവിധാനമില്ലെന്നുമൊക്കെ അടുത്തയിടെ ഒബാമ ചില അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. എന്നാൽ അന്ന് ഒബാമ നിർത്തിയ ഇടത്തുനിന്നും ഒരുപടി കൂടി കടന്ന്, ആ രഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ആദ്യ പ്രസിഡന്റ് എന്ന ലേബൽ സ്വന്തമാക്കാനാണ് ഇപ്പോൾ ട്രംപ് ലക്ഷ്യം വെക്കുന്നത്.
അമേരിക്കയിലെ പെന്റഗണും രഹസ്യാന്വേഷണ വിഭാഗങ്ങളും പതിറ്റാണ്ടുകളായി പൂഴ്ത്തിവെച്ചിരിക്കുന്ന ‘ക്ലാസിഫൈഡ്’ ഫയലുകൾ പുറത്തുവരുന്നത് ആഗോളതലത്തിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് പറയപ്പെടുന്നത്. ഏരിയ 51 (Area 51) പോലുള്ള രഹസ്യ കേന്ദ്രങ്ങളെക്കുറിച്ചുള്ള കഥകളും ഇതിലൂടെ വ്യക്തമാകുമെന്ന് കരുതപ്പെടുന്നു. അമേരിക്കൻ സൈന്യത്തിന്റെ പക്കലുള്ള യുഎഫ്ഒ ദൃശ്യങ്ങളും റഡാർ വിവരങ്ങളും പൂർണ്ണരൂപത്തിൽ പുറത്തുവിടുന്നതോടെ ശാസ്ത്രലോകം ഇതുവരെ കണ്ടിട്ടില്ലാത്ത സത്യങ്ങളുടെ വാതിലാകും തുറക്കപ്പെടുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അമേരിക്കൻ വ്യോമാതിർത്തിയിൽ അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ട അജ്ഞാത വസ്തുക്കളുടെ സാന്നിധ്യം വലിയ സുരക്ഷാ ഭീഷണിയായി പെന്റഗൺ വിലയിരുത്തിയിരുന്നു. ചൈനയോ റഷ്യയോ വികസിപ്പിച്ച അത്യാധുനിക സാങ്കേതിക വിദ്യയാണോ ഇതെന്ന സംശയം നിലനിൽക്കെയാണ്, ഇവ അന്യഗ്രഹ സാങ്കേതികവിദ്യയാണെന്ന സൂചന നൽകുന്ന ഫയലുകൾ പുറത്തുവിടാൻ ട്രംപ് ഒരുങ്ങുന്നത്. ഇത് പ്രതിരോധ മേഖലയിലും വലിയ മാറ്റങ്ങൾക്ക് കാരണമായേക്കാം.
അതേസമയം, ട്രംപിന്റെ പുതിയ നീക്കത്തിന് പിന്നിൽ രാഷ്ട്രീയമായ ചില ലക്ഷ്യങ്ങളുമുണ്ടെന്ന് വാദിക്കുന്നവരുമുണ്ട്. ജനശ്രദ്ധ ആകർഷിക്കുന്ന ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെ ട്രംപ് തന്റെ ജനപ്രീതി വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണ്. ഒബാമയും ഹിലരി ക്ലിന്റണും ഉൾപ്പെടെയുള്ളവർ ഭാഗികമായി മാത്രം സംസാരിച്ച ഒരു വിഷയം പൂർണ്ണമായി തുറന്നു കാട്ടുന്നതിലൂടെ താൻ മാത്രമാണ് സുതാര്യത ഇഷ്ടപ്പെടുന്ന നേതാവെന്ന് വരുത്തിത്തീർക്കാനാണ് ട്രംപിന്റെ ശ്രമം എന്നാണ് ഈ വിഭാഗം പറയുന്നത്.














































