സി ജെ റോയിയുടെ മരണത്തെ ബിജെപിക്ക് എതിരെയുള്ള രാഷ്ട്രീയ ആയുധമാക്കാൻ കച്ചകെട്ടിയിറങ്ങിയ സിപിഎം വെട്ടിലായിരിക്കുന്നു. മരണം നടന്ന് ആദ്യ രണ്ട് ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ ഉറഞ്ഞ് തുള്ളിയ സിപിഎം നേതാക്കളെ വെട്ടിലാക്കിയാണ് ഡോ. റോയിയുടെ ആത്മഹത്യക്കു മുമ്പായി എഴുതിയ 9 പേജുള്ള ഡയറിക്കുറിപ്പ് പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം അന്തരിച്ച മലയാളി വ്യവസായി സി ജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള നിരവധി ചർച്ചകളാണ് ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. സംഭവം നടന്ന ഉടനെ തന്നെ സന്ദേശം സിനിമയിൽ തെരുവിൽ മരിച്ചു വീണ ഒരാളുടെ മൃതദേഹം സ്വന്തമാക്കാൻ ആവേശത്തോടെ ശ്രമിക്കുന്ന ലോക്കൽ രാഷ്ട്രീയക്കാരുടെ ലെവലിൽ സിപിഎം അണികളാണ് ആദ്യം സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്. പിന്നാലെ മോദിയോടെതിർപ്പുള്ള ഇസ്ലാം ഫണ്ടമെന്റലിസ്റ്റുകളും ഇവരുടെ കൂടെ കൂടുകയുണ്ടായി, എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത് ബിജെപിക്ക് വഴങ്ങാത്തതിനാൽ ഇഡിയെ വിട്ട് വ്യവസായിയെ സമ്മർദ്ദത്തിലാക്കി ആത്മഹത്യയിലേക്ക് നയിച്ചു എന്നതാണ്. തമാശ എന്താണെന്ന് വച്ചാൽ അവിടെ പരിശോധന നടത്തിയത് ഇഡിയാണോ ഇൻകം ടാക്സാണോ എന്നതൊന്നും പരിശോധിക്കാതെ ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന ലൈനിൽ ഉള്ള പ്രതികരണങ്ങളാണ് വ്യാപകമായി ഉയർന്നത്. ഇതിൽ മുൻനിര സിപിഎം നേതാക്കളും ഉൾപ്പെട്ടിരുന്നു എന്നതാണ് വലിയ തമാശ.
സാധാരണ ഇത്തരം തറ കളികൾക്കായി പോരാളി ഷാജിമാരെ ഇറക്കി കുളം കലക്കി തങ്ങൾക്കിതിൽ പങ്കൊന്നുമില്ലേ എന്ന ലൈനിൽ മാറി നിൽക്കാറാണ് ഔദ്യോഗിക സിപിഎം ചെയ്യാറുള്ളതെങ്കിൽ ഈ വിഷയത്തിൽ പല മുൻനിര നേതാക്കളും നേരിട്ട് തന്നെ പോരാളി ഷാജി ലെവിലിലുള്ള പോസ്റ്റുകളുമായി നിറഞ്ഞു നിന്നു. തെരഞ്ഞെടുപ്പ് അടുത്തു വരികയല്ലേ, അതാവാം കാരണം. ദാരുണ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഈ പ്രോപ്പഗാൻഡ മെഷിനറി കളം നിറഞ്ഞതിനാൽ ആദ്യ ദിവസം എല്ലാവരും ആ ലൈനിൽ തന്നെയാണ് പിടിച്ചത്. ബിജെപി അനുകൂലികൾ ഉടൻ തന്നെ ഒരു മറുപ്രചരണം ആരംഭിക്കാതെ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാകുന്നതിനായി കാത്തിരിക്കുകയാണ് ചെയ്തത്. പ്രത്യേകിച്ചും ഫെബ്രുവരി 1 ന് കേന്ദ്ര ബഡ്ജറ്റ് അവതരണമായതിനാൽ അതിനെ പ്രതിരോധിക്കാനാണ് അവർ കൂടുതലും ശ്രമിച്ചത്. ഇപ്പോൾ റോയിയുടെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞതിനു ശേഷമാണ് ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. റോയി പെട്ടെന്നുള്ള സമ്മർദ്ദത്തിൽ ആത്മഹത്യയിലേക്ക് തിരിയുകയായിരുന്നില്ല, തീരുമാനിച്ചുറപ്പിച്ചാണ് തന്റെ കോർപറേറ്റ് ഓഫീസിൽ പരിശോധന നടത്തുന്ന ഇൻകംടാക്സ് ഉദ്യോഗസ്ഥർക്ക് മുന്നിലേക്ക് എത്തിയത് എന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
മരണത്തിനു മുന്നോടിയായി 9 പേജ് വരുന്ന കുറിപ്പ് റോയി തയ്യാറാക്കിയിരുന്നതായും കുടുംബാംഗങ്ങൾക്ക് പങ്കുവച്ചിരുന്നതായും വാർത്തകൾ വന്നിരിക്കുന്നു. അതിൽ കുടുംബാംഗങ്ങളോട് ക്ഷമ ചോദിക്കുന്നതോടൊപ്പം വിദേശ സംരംഭങ്ങളിൽ നിന്ന് അപ്രതീക്ഷിതമായ തിരിച്ചടി നേരിട്ടുവെന്നും താൻ ഒരു എക്സ്ട്രീം സ്റ്റെപ്പ് എടുക്കുന്നതായും പറയുന്നുണ്ട്. ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുമ്പായി സഹോദരന് അയച്ച സന്ദേശത്തിൽ ബിഗ് ട്രബിൾ എന്ന രണ്ടു വാക്കു മാത്രമാണുണ്ടായതെന്ന് മരണം നടന്ന ദിവസം തന്നെ പുറത്ത് വന്നിരുന്നു. പണം നൽകാനുള്ളവരുടെ വിവരങ്ങളും കൂടെ ഉള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്ന സന്ദേശവും കമ്പനിയെ ആര് എങ്ങനെ മുന്നോട്ട് നയിക്കണമെന്ന നിർദേശങ്ങളും ഡയറിക്കുറിപ്പിൽ ഉണ്ടെന്നാണ് വാർത്തകൾ. മരണം സംഭവിച്ച ഉടനെ ഇൻകംടാക്സ് വകുപ്പിനെതിരെ പ്രതികരിച്ച കുടുംബം ഫെബ്രുവരി 2 ന് കൊച്ചിയിൽ ഒരു പത്ര സമ്മേളനം വിളിച്ചിരുന്നു. എന്നാൽ ഡയറി ലഭ്യമായതോടെ ആ പത്രസമ്മേളനം ഇപ്പോൾ ക്യാൻസൽ ചെയ്തിരിക്കുകയാണ്. അതിനിടയിൽ സ്ലോവാക്യ എന്ന രാജ്യത്തിന്റെ ഡിപ്ലോമാറ്റിക് സംരക്ഷണം ലഭ്യമാക്കാൻ റോയ് ശ്രമം നടത്തിയിരുന്നു എന്ന രീതിയിലുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്.
സംഭവം നടന്ന ആദ്യ ദിവസങ്ങളിൽ തന്നെ സോഷ്യൽ മീഡിയയിൽ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ആധികാരികമായി തന്നെ എഴുതാറുള്ള ബൈജൂ സ്വാമി എന്ന പ്രൊഫൈലിൽ സിപിഎം സൈബർ കടന്നലുകളും നേതാക്കളും ആരോപിക്കുന്നതുപോലെ അല്ല കാര്യങ്ങൾ എന്നും കോൺഫിഡന്റ് ഗ്രൂപ്പ് ഇവർ പ്രചരിപ്പിക്കുന്ന പോലെ അത്ര വലിയ ക്രെഡിബിലിറ്റി ഉള്ള കമ്പനി അല്ല എന്നും ആദായ നികുതി വകുപ്പിന്റെ പരിശോധന ആത്മഹത്യയ്ക്ക് ഒരുവിധ സമ്മർദ്ദവും ഉണ്ടാക്കാനിടയില്ലെന്നും വ്യക്തമാക്കിയിരുന്നു. കോൺഫിഡന്റ് ഗ്രൂപ്പിനൊപ്പം മറ്റൊരു മലയാളി ബിൽഡർ ആയ അസറ്റ് ഹോംസിന്റെ ഓഫീസുകളിലും ഇതേ ദിവസം പരിശോധന നടന്നിരുന്നു. അതുകൊണ്ട് തന്നെ റോയിയുടെ മരണം പരിശോധനയിലെ പ്രശ്നമല്ല മറ്റെന്തോ പ്രതിസന്ധി ആണെന്ന് ബൈജുസ്വാമി പറഞ്ഞിരുന്നു. ഒരുപക്ഷേ അത് കോൺഫിഡന്റ് ഗ്രൂപ്പിന് വന്ന ഫണ്ടുകളുടെ സോഴ്സ് സംബന്ധിച്ച വിഷയങ്ങളാകാനും സാധ്യതയുണ്ടെന്നും അദ്ദേഹം സാമൂഹ്യമാധ്യമത്തിൽ എഴുതി.
അതുപോലെ സംഭവത്തെ വൈകാരികമായല്ലാതെ പ്രതികരിച്ചു കണ്ട മറ്റൊരു കുറിപ്പ് മനോരമ ലേഖകനായ ജാവേദ് പർവേഷിന്റേതായിരുന്നു. പല മാധ്യമങ്ങൾക്കും വാരിക്കോരി പരസ്യം നൽകിയിരുന്ന സ്ഥാപനമായതിനാൽ റോയിയുടെ മരണത്തെ അൽപം കാൽപനികമായി വൈകാരികമായി ഒക്കെയാണ് 24 ന്യൂസിലെ ശ്രീകണ്ഠൻ നായർ ഉൾപ്പെടെയുള്ളവർ സമീപിച്ചത്. എന്നാൽ ജാവേദ് എഴുതിയത് ഇപ്രകാരമായിരുന്നു.
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം ദുഖകരമാണ്. പ്രത്യേകിച്ചും റീലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും എന്നും സന്തോഷത്തോടെ കണ്ടിരുന്ന ഒരാളുടെ. പണ്ട് ബിസിനസ് തുടങ്ങിയ ആദ്യകാലത്ത് പലവട്ടം അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. ഇടത്തരം ബിൽഡർ മാത്രമാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഇപ്പോഴും. ഹോണററി കോൺസുൽ എന്ന പദവിക്ക് സമ്പൂർണ ഡിപ്ലോമാറ്റിക് ഇമ്യൂണിറ്റിയില്ല. ഡിപ്ലോമാറ്റിക് പാസ്പോർട്ടും ഇവർക്കില്ല. ധനാഢ്യരായ ആളുകളുടെ ഹോബിയാണ് ചെറുകിട രാജ്യങ്ങളിൽ നിന്ന് ഹോണററി കോൺസുൽ പദവി വാങ്ങുക എന്നത്. ഒരു ഷോ എന്നതിനപ്പുറം ഒരു ഗുണവും ഇല്ല. ഓഫിസിന്റെ വാടകയോ അഞ്ചു പൈസയോ വിദേശരാജ്യം നൽകില്ല. എന്നു മാത്രമല്ല, വിദേശരാജ്യ പ്രതിനിധികൾ വരുമ്പോൾ അത്യാവശ്യം സൗകര്യം ചെയ്തുകൊടുക്കേണ്ടത് ഹോണററി കോൺസുലർമാരുടെ പണിയാണ്. ലക്ഷ്വറി കാർ വിട്ടു നൽകുക തുടങ്ങിയ പണി.
രാഷ്ട്രപതി, അല്ലെങ്കിൽ വിദേശകാര്യമന്ത്രാലയം അംഗീകരിക്കുന്നതോടെയാണ് ഹോണററി കോൺസുൽ പദവി നൽകുക. ശുപാർശ നൽകുന്നത് അതാത് രാജ്യങ്ങളായിരിക്കും. ആഭ്യന്തരവകുപ്പിന്റെ അന്വേഷണം ഇതിനു മുൻപിലുണ്ടാകും. ക്രിമിനൽ പശ്ചാത്തലമുള്ളയാൾക്ക് അത് ലഭിക്കില്ല. വാഹനത്തിൽ ഡിപ്ലോമാറ്റുകളുടെ ബ്ലു ബോർഡ് വയ്ക്കാൻ ഇവർക്ക് അനുവാദമില്ല. കോൺസുലേറ്റിന്റെ പേര് നമ്പർ പ്ലേറ്റിനു മുകളിൽ എഴുതിവയ്ക്കാൻ മാത്രമാണ് സാധാരണ അനുമതി. അപൂർവ അവസരങ്ങളിൽ സിസി ബോർഡിന് അനുമതി ചിലർക്ക് ലഭിക്കാറുമുണ്ട്. രണ്ടുകൊണ്ടും കാര്യമൊന്നുമില്ല. എയർപോർട്ടിന്റെ മുന്നിലെ പോർട്ടിക്കോയിൽ വേണമെങ്കിൽ അഞ്ചു മിനിറ്റ് എക്സ്ട്രാ വണ്ടിയിടാൻ പറ്റുമായിരിക്കും. നമ്മുടെ പൂത്ത പൈസക്കാർ നോർക്ക റൂട്ട്സിന്റെ വൈസ് ചെയർമാൻ പദവി സെക്രട്ടറി പദവിക്ക് തുല്യമാക്കി ഉത്തരവിറക്കിപ്പിച്ച് മേബാക്കിനു മുൻപിലും പിന്നിലും കേരള ഗവ. ബോർഡും വച്ചു പോകുന്ന പോലത്തെ ഒരു തമാശ മാത്രമാണ് അത്. ചില സമയത്ത് സർക്കാർ ബോർഡിന്റെ ഗമ മേബാക്കിനും റോൾസ് റോയിസിനും വലുതാണ് എന്നാണ് പൈസക്കാർ കരുതുന്നത്.
ഹോണററി കോൺസുലും ഹോണററി കോൺസുലേറ്റും വ്യത്യാസമുണ്ട്. വ്യക്തിക്ക് നൽകുന്ന പദവിയാണ് ആദ്യത്തേത്. രണ്ടാമത്തേത് ഒരു ഓഫിസിന് നൽകുന്ന പദവിയാണ്. യഥാർത്ഥ ഡിപ്ലോമാറ്റിക് ഇമ്യൂണിറ്റിയില്ലെങ്കിലും അൽപം സ്വൽപം ഇമ്യൂണിറ്റി ഇവർക്കും ലഭിക്കാറുണ്ട്. പോലീസ് ഓടിക്കയറി റെയ്ഡ് നടത്തില്ല. മിനിമം സുപ്പീരിയർ ഓഫിസറെ അറിയിച്ചതിനു മാത്രമേ അറസ്റ്റ് ഉണ്ടാകു. നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്ന നിലപാടാണ് യൂറോപ്യൻ രാജ്യങ്ങൾക്കും മറ്റുമുള്ളത്. ഇന്ത്യൻ ഭാര്യയുടെ പരാതിയിൽ വിദേശ കോൺസുലിനെ ബാംഗ്ലൂരിൽ അറസ്റ്റ് ചെയ്തത് ഉദാഹരണം. കോവിഡ് സമയത്ത് ഡിപ്ലോമാറ്റിക് കൺസൈൻമെന്റിൽ നിന്ന് കള്ളുകച്ചവടവും പിന്നെ പാർട്ടിയും നടത്തിയ ഡൽഹിയിലെ ഹോണററി കോൺസുൽ പദവിക്കാരനെ അറസ്റ്റ് ചെയ്തത് മറ്റൊരു ഉദാഹരണം.
ഹോണററി കോൺസുൽമാരിലും ഉച്ഛനീചത്വം ഉണ്ട്. പ്രധാനരാജ്യങ്ങളുടെ സുപ്രധാന കാര്യങ്ങളിൽ ഇടപെടുന്ന- പ്രത്യേകിച്ചും വ്യാപാരവിഷയങ്ങളിലും മറ്റും- ഹോണററി കോൺസുൽമാർക്ക് പ്രാധാന്യം കിട്ടാറുണ്ട്. ഉഭയകക്ഷി വിഷയങ്ങളിൽ ഒരു പ്രധാന്യവുമില്ലാത്ത രാജ്യങ്ങളിലെ അലങ്കാര കോൺസുൽമാർക്ക് ഒരു വിലയുമില്ല.
കോൺസുലും കോൺസുൽ ജനറലും തമ്മിൽ വ്യത്യാസമുണ്ട്. മരിച്ച റോയ് ഹോണററി കോൺസുൽ ആണ്. അതുകൊണ്ട് അദ്ദേഹത്തിന് ഒരു ഗുണവും കിട്ടിയിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തെക്കുറിച്ചും മുഖ്യധാരാ മാധ്യമങ്ങളിൽ വരെ വന്ന വാർത്തകൾ തള്ളാണ്. ഫ്രാൻസിൽ നിന്ന് ഉന്നത ബിരുദം നേടി, പിന്നീട് സ്വിറ്റ്സർലൻഡിൽ നിന്നു പിഎച്ച്ഡി നേടി തുടങ്ങിയവ.അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് വരും വരെ കാത്തിരിക്കാം. മാധ്യമങ്ങൾ അടിസ്ഥാന വിവരമെങ്കിലും ശേഖരിച്ച് ആവേശം കൊള്ളുന്നതായിരിക്കും നല്ലത്. റിപ്പോർട്ടിങ്ങിൽ അൽപം സ്വൽപം ഫാക്ടും ആകാം.
എന്തായാലും ഒരുമരണത്തെ പോലും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാൻ മടിയില്ലാത്ത ശവംതീനികളുടെ നിലവാരത്തിലേക്ക് തരം താഴ്ന്ന സഖാക്കളുടെ കരണമടിച്ചുള്ള അടിയാണ് സത്യം ഓരോന്നായി പുറത്ത് വരുമ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അതുകൊണ്ടൊന്നും ഇവർ പിന്മാറുമെന്ന് ആരും കരുതേണ്ട.














































