ആലപ്പുഴ: മന്ത്രി സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചത് തെറ്റാണെന്നും സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടിപ്പിക്കുന്നതെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരുപക്ഷെ രാഷ്ട്രീയക്കാരൻ ആയതുകൊണ്ട് ആണ് ഖേദം പ്രകടിപ്പിച്ചത്. മന്ത്രിയുടെ ഖേദപ്രകടനം വോട്ട് മുന്നിൽ കണ്ടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതുപോലെ സുകുമാരൻ നായരുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. എസ്എൻഡിപി – എൻഎസ്എസ് ഐക്യനീക്കത്തിലെ തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ന് ആലപ്പുഴയിൽ ചേർന്ന എസ്എൻഡിപിയുടെ നിർണായക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെളളാപ്പള്ളി നടേശൻ.
എസ്എൻഡിപി യോഗത്തിന് മുസ്ലിം വിരോധമില്ല. മുസ്ലിം ലീഗിനെതിരെ പറയുന്നത് മുസ്ലിം സമുദയത്തിനെതിരെ പറയുന്നതായി ചിത്രീകരിക്കുകയാണ്. എൻഎസ്എസുമായി ഇനി ഒരിക്കലും കൊമ്പുകോർക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വിഡി സതീശൻ പുകഞ്ഞ കൊള്ളിയാണെന്നും ഇനി അക്കാര്യത്തിൽ ചർച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ സുകുമാരൻ നായരുമായുള്ള തുടർ ചർച്ചയേക്കായി തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുമായി സംസാരിച്ചതിന് ശേഷം ചർച്ച നടത്താനുള്ള തീയതി തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നായാടി മുതൽ നസ്രാണി വരെ അനിവാര്യമെന്നാണ് പ്രമേയം. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ മതേതരത്വം ഉറപ്പാക്കണം. കപട മതേതര വാദികളായ നേതാക്കൾ വെള്ളാപ്പള്ളിയെ അധിക്ഷേപിക്കുന്നു. ന്യൂനപക്ഷങ്ങൾ മതത്തെ ഉപയോഗിച്ച് സംഘശക്തിയാകുന്നു. ലീഗ് ഒഴികെയുള്ള മുസ്ലിം സംഘടനകളുമായും ചർച്ച നടത്തുമെന്നും വെള്ളാപ്പള്ളി അറിയിച്ചു. ജമാഅത്തെ ഇസ്‍ലാമിയുമായും ചർച്ച നടത്താൻ തയാറാണെന്നും വെളളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു. അതേസമയം മുസ്‍ലിം സംഘടനകൾ ഉൾപ്പെടെ ആരുമായും സഹകരിക്കാൻ തയാറാണെന്ന് തുഷാർ വെള്ളാപ്പള്ളിയും പറഞ്ഞു.















































