തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭഛിദ്ര കേസിൽ രാഹുലിനെ കുരുക്കി നിർണായക വെളിപ്പെടുത്തലുമായി സുഹൃത്ത് ജോബി ജോസ്. ഒരു പൊതി താൻ പരാതിക്കാരിക്ക് കൈമാറിയിരുന്നുവെന്നും അതിനുള്ളിൽ എന്തായിരുന്നുവെന്ന് തനിക്കറിയില്ലെന്നുമാണ് ജോബി മൊഴി നൽകിയിരിക്കുന്നത്. രാഹുലിന്റെയും യുവതിയുടെയും ഒരു പൊതുസുഹൃത്താണ് ഇത് തനിക്ക് നൽകിയതെന്നും ജോബി പറയുന്നു.
ജോബിയാണ് തനിക്ക് ഗർഭഛിദ്ര ഗുളിക നൽകിയതെന്നായിരുന്നു യുവതി മൊഴി നൽകിയത്. കേസിൽ രണ്ടാം പ്രതിയാണ് ജോബി. മുൻകൂർ ജാമ്യം ലഭിച്ച ജോബിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. കൂടാതെ ഫോൺ ഹാജരാക്കാൻ ജോബിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യലിനെത്തിയപ്പോൾ ഇയാൾ ഫോൺ കൊണ്ടുവന്നിരുന്നില്ല. ഫോൺ ഹാജരാക്കാത്ത പക്ഷം ജാമ്യം റദ്ദാക്കുന്ന നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം.
അതേസമയം രാഹുലിന്റെ സുഹൃത്ത് കാറിൽ ഗുളിക എത്തിച്ചു നൽകിയെന്ന പരാതിക്കാരിയുടെ മൊഴിയെ ശരിവെക്കുന്നതാണ് ജോബിയുടെ പുതിയ വെളിപ്പെടുത്തൽ. രാഹുൽ വീഡിയോ കോൾ വഴി തന്നെ നിർബന്ധിച്ച് ഗുളിക കഴിപ്പിക്കുകയായിരുന്നു എന്നാണ് യുവതി നേരത്തെ നൽകിയ മൊഴിയിൽ പറയുന്നു.















































