തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം നേരിട്ട തമിഴ്നാട് വ്യവസായി ഡി. മണിക്ക് കോടതിയിൽ ക്ലീൻ ചിറ്റ്. ഇന്ന് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് മണിയിൽ നിന്നും സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് എസ്ഐടി അറിയിച്ചത്.
പല തവണ ചോദ്യം ചെയ്തു, എന്നാൽ ശബരിമല സ്വർണക്കൊള്ളയിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഒരു ബന്ധവും മണിയിൽനിന്നും കണ്ടെത്താനായില്ലയെന്നും എസ്ഐടി കോടതിയിൽ അറിയിച്ചു.
ഡിണ്ടിഗൽ സ്വദേശിയായ മണിയെ രണ്ടുവട്ടം എസ്ഐടി ചോദ്യം ചെയ്തിരുന്നു. തമിഴ്നാട്ടിലെത്തിയും തിരുവനന്തപുരത്തെ ഈഞ്ചയ്ക്കലിലെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയുമായിരുന്നു ചോദ്യം ചെയ്യൽ. ഇയാളുടെ തമിഴ്നാട്ടിലെ കേന്ദ്രങ്ങളിൽ എസ്ഐടി റെയ്ഡും നടത്തിയിരുന്നു.
അതേസമയം കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയാണ് ഡി. മണിയെക്കുറിച്ചും വിഗ്രഹക്കടത്ത് സംഘത്തെക്കുറിച്ചും എസ്ഐടിക്ക് മൊഴി നൽകിയത്. ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കു പിന്നിൽ രാജ്യാന്തര പുരാവസ്തുകടത്ത് സംഘമുണ്ടെന്ന് വ്യവസായിയിൽനിന്ന് വിവരം ലഭിച്ചതായി ചെന്നിത്തല വെളിപ്പെടുത്തിയിരുന്നു. ഡി. മണി ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയെന്ന വിദേശ വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.






