ന്യൂഡൽഹി: പാക്കിസ്ഥാൻ രഹസ്യമായി ആണവ പരീക്ഷണം നടത്തിയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യ ‘ഏത് സാഹചര്യത്തെയും’ നേരിടാൻ തയാറാണെന്ന് ഹിന്ദുസ്ഥാൻ ടൈംസിനോട് രാജ്നാഥ് സിങ് പറഞ്ഞു.
“പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അവരെ അനുവദിക്കൂ; നമുക്ക് അവരെ എങ്ങനെ തടയാനാകും?” അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ന്യൂഡൽഹിയുടെ തയ്യാറെടുപ്പ് അദ്ദേഹം ആവർത്തിച്ചു, “എന്ത് സംഭവിച്ചാലും, ഏത് സാഹചര്യത്തിനും ഞങ്ങൾ തയ്യാറാണ്” എന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ മറുപടി. പാക്കിസ്ഥാൻ ഒരു പരീക്ഷണവുമായി മുന്നോട്ട് പോയാൽ ഇന്ത്യയും അതേ പാത പിന്തുടരുമോ എന്ന ചോദ്യത്തിന്, “ആദ്യം അവർ അത് ചെയ്യുമോ എന്ന് നോക്കാം” എന്ന് സിംഗ് മറുപടി നൽകി.
‘‘അത്തരം റിപ്പോർട്ടുകളിൽ ഇന്ത്യ ഒരിക്കലും പരിഭ്രാന്തരാകില്ല. ആണവായുധം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആകാം. നമുക്ക് അവരെ തടയാൻ കഴിയുമോ? ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം തയാറാണ്’’– രാജ്നാഥ് സിങ് പറഞ്ഞു. യുഎസ് മൂന്നു പതിറ്റാണ്ടിലേറെയായി ആണവ പരീക്ഷണം നടത്താതെ വിട്ടുനിന്നപ്പോൾ പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഭൂമിക്കടിയിൽ ആണവ പരീക്ഷണങ്ങൾ തുടരുന്നുണ്ടെന്നായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തൽ. പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങൾ ആണവായുധം പരീക്ഷിക്കുന്നതു കൊണ്ട് യുഎസും പരീക്ഷണം നടത്താൻ പോവുകയാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ട്രംപിന്റെ ഈ വാദം പാക്കിസ്ഥാൻ തള്ളിയിരുന്നു.
അതേസമയം പാക്കിസ്ഥാൻറെ ആണവായുധ പരീക്ഷണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. രഹസ്യവും നിയമവിരുദ്ധവുമായ ആണവ പ്രവർത്തനങ്ങൾ ഇസ്‌ലാമാബാദിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. പതിറ്റാണ്ടുകളായുള്ള കള്ളക്കടത്ത്, കയറ്റുമതി നിയന്ത്രണ ലംഘനങ്ങൾ, രഹസ്യ പങ്കാളിത്തങ്ങൾ, എ.ക്യു ഖാൻ ശൃംഖല എന്നിവയെ കേന്ദ്രീകരിച്ചുള്ളതാണ് പാക്കിസ്ഥാൻറെ ആണവ ചരിത്രം. പാക്കിസ്ഥാൻറെ ഇത്തരം പ്രവർത്തനങ്ങളിലേക്ക് ഇന്ത്യ എപ്പോഴും രാജ്യാന്തര സമൂഹത്തിന്റെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

















































