തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന ആരോപണത്തിൽ രൂക്ഷ പ്രതികരണവുമായി ഡോ. ഹരീസ് ചിറക്കൽ. നാടാകെ മെഡിക്കൽ കോളേജ് കെട്ടിപ്പൊക്കിയിട്ട് കാര്യം ഇല്ല, എല്ലാ സൗകര്യങ്ങളുമുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളാണ് വേണ്ടതെന്നു അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളേജിലെ ചികിത്സ പിഴവിനെ തുടർന്ന് കൊല്ലം സ്വദേശി വേണു മരിച്ചെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് വീണ്ടും വിമർശനമുയർത്തി മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് രംഗത്ത് എത്തിയത്.
അതുപോലെ വേണുവിനെ തറയിൽ കിടത്തി ചികിത്സിച്ചതിനെ ഹാരിസ് വിമർശിച്ചു. ‘വേണുവിനെ തറയിലാണ് കിടത്തിയിരുന്നത്. തറയിൽ എങ്ങനെയാണ് ഒരാളെ കിടത്തുന്നത്. ഒരാൾക്ക് എങ്ങനെയാണ് അങ്ങനെ ഒരു അവസ്ഥയിലേക്ക് പോകാൻ കഴിയുന്നത്. എങ്ങനെ ആധുനിക സംസ്‌കാരത്തിൽ തറയിൽ കിടത്തി ചികിൽസിക്കാനാകും. ഇതു പ്രാകൃതമായ നിലവാരമാണ്’- ഹാരിസ് പറഞ്ഞു. അതേപോലെ കോന്നി മെഡിക്കൽ കോളേജ് തുടങ്ങിയെന്നും പക്ഷേ അവിടെ അടിസ്ഥാന സൗകര്യം കുറവാണെന്നും ഹാരിസ് ചിറയ്ക്കൽ ചൂണ്ടിക്കാട്ടി.
ഞാൻ ഒരിക്കൽ ഇത് ചൂണ്ടി കാണിച്ചത് ആണെന്നും അന്ന് വളരെ വിഷമകരമായ അവസ്ഥ ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്ന് സമൂഹവും മാധ്യമങ്ങളും കൂടെ നിന്നു. ന്യൂനത ചൂണ്ടി കാണിക്കുക മാത്രമാണ് താൻ ചെയ്തത്. ആരെയും കുറ്റപ്പെടുത്തുക ആയിരുന്നില്ല ലക്ഷ്യം. നിരവധി പേരാണ് തിരുവനന്തപുരം മെഡിക്കൾ കോളേജിൽ എത്തുന്നതെന്നും അത്രയും പേരെ ഉൾകൊള്ളാനുള്ള സൗകര്യം അവിടെ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വേണുവിന് ആവശ്യമായ എല്ലാ ചികിത്സയും നൽകിയെന്നാണ് കഴിഞ്ഞ ദിവസം കാർഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ഐപ് പ്രതികരിച്ചത്. എല്ലാ രോഗികളും ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ മരിച്ച വേണുവിന്റെ ക്രിയാറ്റിൻ ലെവൽ കൂടുതൽ ആയിരുന്നുവെന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ചികിത്സാരേഖ പുറത്തു വന്നിരുന്നു.
അതിൽ വേണുവിന്റെ ക്രിയാറ്റിൻ ലെവൽ സാധാരണ നിലയിലായിരുന്നുവെന്ന് തെളിയിക്കുന്നു. ക്രിയാറ്റിൻ കൂടിയതുകൊണ്ട് ആൻജിയോഗ്രാം സാധ്യമാക്കുമായിരുന്നില്ലെന്ന് ആയിരുന്നു ആശുപത്രി അധികൃതരുടെ ഒരു വാദം. ബുധനാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൊല്ലം പൻമന സ്വദേശി വേണു (48) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദുരനുഭവം ചൂണ്ടിക്കാട്ടി വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. അടിയന്തരമായി ആൻജിയോഗ്രാം ചെയ്യണമെന്ന ജില്ലാ ആശുപത്രിയിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് നവംബർ ഒന്നിനായിരുന്നു വേണു മെഡിക്കൽ കോളേജിൽ എത്തിയത്. എന്നാൽ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ശബ്ദസന്ദേശത്തിൽ ആരോപിച്ചിരുന്നു.
ഇതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൻ്റെ അനാസ്ഥയാണ് വേണുവിൻറെ മരണ കാരണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകിയിരുന്നു. പരാതിയിൽ അടിയന്തര അന്വേഷ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിട്ടുണ്ട്.

















































