കൊല്ലം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്താവന പിൻവലിക്കാൻ തയ്യാറല്ലെന്നും താൻ പറഞ്ഞ വാക്കിൽ ഉറച്ചുനിൽകുന്നുവെന്നും ആർഎസ്പി നേതാവ് എൻ കെ പ്രേമചന്ദ്രൻ എംപി. രഹന ഫാത്തിമയും, ബിന്ദു അമ്മിണിയും മല ചവിട്ടാനെത്തിയത് പൊറൊട്ടയും ബീഫും വാങ്ങി തന്നെയാണെന്ന് ആധികാരികമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രസ്താവന നേരത്തെ തന്നെ പാർട്ടി സെക്രട്ടറി ഷിബു ബേബി ജോണും ഉന്നയിച്ചിരുന്നു. വിഡി സതീശനും ഷിബു ബേബി ജോണും പറഞ്ഞിൽ ആർക്കും ഒരു പ്രശ്നവുമില്ല. പന്തളത്ത് താൻ പ്രസംഗിച്ചപ്പോൾ അതു വർഗീയതയായി. സിപിഐഎമ്മിനെ പ്രസ്താവന വേദനിപ്പിച്ചതിൽ സന്തോഷമെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.
ശബരിമലയിൽ സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ നടന്നിട്ടുണ്ട്. കേന്ദ്രാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രിയുടെ കുടുംബം. അമിത് ഷായുമായുള്ള കൂടിക്കാഴ്ചകൾ ഉദാഹരണമാണ്. കേരളത്തിൽ ബിജെപിക്ക് അധികാരത്തിലെത്താൻ പിണറായി വിജയൻ വഴിയൊരുക്കുന്നുവെന്നും എൻ കെ പ്രേമചന്ദ്രൻ കൂൂട്ടിച്ചേർത്തു.