ന്യൂഡൽഹി: പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ “ഓപ്പറേഷൻ സിന്ദൂർ” സംബന്ധിച്ച് പാക് സൈന്യം തെറ്റായ വിജയകഥ സൃഷ്ടിച്ചുവെന്ന ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി നൊറീൻ നിയാസി രംഗത്ത്. യുദ്ധഭൂമിയിലെ പരാജയം മറച്ചുവയ്ക്കാനാണ് ഈ കൃത്രിമ വിജയ കഥ ഉണ്ടാക്കിയതെന്നും അവർ ആരോപിച്ചു.
ഒരു അഭിമുഖത്തിൽ നിയാസി പറഞ്ഞത് ഇങ്ങനെ- നാലുദിവസം നീണ്ട സംഘർഷം സംബന്ധിച്ച് പാക് സൈനികരും നേതാക്കളും പൊതുജനങ്ങൾക്ക് അവതരിപ്പിച്ച രീതിയിൽ അത്രഭീകരമായ രീതിയിൽ ആക്രമണം നടന്നിട്ടില്ലെന്നാണ്. അതുപോലെ ഇന്ത്യയുടെ “ഓപ്പറേഷൻ സിന്ദൂർ” വലിയ വിജയം ആയിരുന്നുവെന്നും പാക്കിസ്ഥാൻ സൈന്യം സ്വന്തം തോൽവി മറയ്ക്കാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു.
അതേസമയം ഈ പരാമർശങ്ങൾ പാക്കിസ്ഥാൻ ഭരണകൂടത്തിൽ വലിയ പ്രകമ്പനം സൃഷ്ടിച്ചുവെന്നാണ് റിപ്പോർട്ട്. പരാമർശം നടത്തി മണിക്കൂറുകൾക്കകം തന്നെ രാജ്യത്തെ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി (NCCIA) നിയാസിയെ സമൻസ് അയച്ചു. സൈന്യത്തെയും സംസ്ഥാന സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുന്ന തെറ്റായ, അപമാനകരമായ, പ്രകോപനപരമായ സോഷ്യൽ മീഡിയ ഉള്ളടക്കം പ്രചരിപ്പിച്ചതായി നോട്ടീസിൽ ആരോപിച്ചു.
തെളിവുകൾ നൽകാതെയാണ് നിയാസി രണ്ട് ഗുരുതര ആരോപണങ്ങളും ഉന്നയിച്ചത്. ഒന്നാമതായി, ഇസ്രായേലുമായി ബന്ധപ്പെട്ട ഒരു അപ്രഖ്യാപിത ധാരണ പ്രകാരം ഇന്ത്യ കൂടുതൽ ആക്രമണത്തിലേക്ക് നീങ്ങിയില്ലെന്നായിരുന്നു അവരുടെ വാദം. പാക്കിസ്ഥാൻ ഇസ്രായേലിനെ അംഗീകരിക്കുന്നതിലേക്കുള്ള നീക്കത്തിനും അബ്രഹാം അക്കോർഡ്സ് ഉടമ്പടിയിൽ പ്രവേശനത്തിനുമായിരുന്നു ഈ സംഭവമെന്നാണ് അവർ ആരോപിച്ചത്.
രണ്ടാമതായി, പാക്കിസ്ഥാൻ മാർക്ക-എ-ഹഖ് എന്ന് വിശേഷിപ്പിച്ച സൈനിക ഏറ്റുമുട്ടൽ വ്യാപക യുദ്ധത്തിലേക്ക് നീങ്ങാതിരിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് ഇടപെട്ടുവെന്നും, പാക്കിസ്ഥാൻ നേതൃത്വത്തിന് മുഖം രക്ഷിക്കാൻ അവസരം ഒരുക്കിയതാണെന്നും നിയാസി പറഞ്ഞു. നിയാസിയുടെ പ്രസ്താവനകൾക്കെതിരെ ഭരണകക്ഷിയായ പിഎംഎൽ-എൻ (PML-N) നേതാക്കൾ ശക്തമായി പ്രതികരിച്ചു. രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് തിരിച്ചടിയാകുന്ന പരാമർശങ്ങളാണിതെന്നും അവർ വിമർശിച്ചു.

















































