ബംഗളൂരു: ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബെംഗളൂരുവിലെ കോള്‍സെന്റര്‍ ജീവനക്കാരിയായ രേഖ(32)യെയാണ് ഭര്‍ത്താവ് ലോഹിതാശ്വ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ രേഖയുടെ 12 വയസ്സുള്ള മകളുടെ കണ്മുന്നില്‍വെച്ചായിരുന്നു കൊലപാതകം. മറ്റൊരാളുമായി രേഖയ്ക്ക് അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് നല്‍കുന്നവിവരം. മൂന്നുമാസം മുന്‍പാണ് രേഖയും ലോഹിതാശ്വയും വിവാഹിതരായത്.
അതിന്മുന്‍പേ ഇരുവരും ബെംഗളൂരുവിലെത്തി ഒരുമിച്ച് താമസം ആരംഭിച്ചിരുന്നു. ആദ്യവിവാഹബന്ധം വേര്‍പ്പെടുത്തിയശേഷമാണ് രേഖയും ലോഹിതാശ്വയും ഒരുമിച്ച് താമസം ആരംഭിച്ചത്. ആദ്യവിവാഹത്തില്‍ രേഖയ്ക്ക് രണ്ടുമക്കളുണ്ട്. ഇതില്‍ 12 വയസ്സുള്ള മൂത്തമകള്‍ രേഖയ്‌ക്കൊപ്പമായിരുന്നു താമസം. രണ്ടാമത്തെ മകള്‍ രേഖയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ്. കര്‍ണാടക സിറ സ്വദേശികളായ രേഖയും ലോഹിതാശ്വയും ഏറെനാളായി ബെംഗളൂരുവിലുണ്ട്.
നഗരത്തിലെത്തിയ ശേഷം താന്‍ ജോലിചെയ്യുന്ന കോള്‍സെന്ററില്‍ ഭര്‍ത്താവിന് ഡ്രൈവര്‍ ജോലി ഏര്‍പ്പാടാക്കിനല്‍കിയതും രേഖയായിരുന്നു. എന്നാല്‍, അടുത്തിടെ ലോഹിതാശ്വയ്ക്ക് ഭാര്യയില്‍ സംശയം തോന്നിയിരുന്നതായി പോലീസ് പറഞ്ഞു. മറ്റൊരാളുമായി അടുപ്പമുണ്ടെന്നായിരുന്നു ഇയാളുടെ സംശയം. ഇതേത്തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ മകള്‍ക്കൊപ്പം ബസ് കാത്തുനില്‍ക്കുകയായിരുന്ന രേഖയെ പ്രതി കുത്തിക്കൊന്നത്.