തിരുവനന്തപുരം: ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുന്നിൽ പൊട്ടിത്തെറിട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിരുമല അനിലിന്റെ മരണം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യത്തിനിടെയായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ഭീഷണി. മാധ്യമങ്ങളോട് നിങ്ങളെ ഞാൻ കാണിച്ചുതരാമെന്നായിരുന്നു രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. മുൻപ് ബിജെപി എംപിയും കേന്ദ്ര സഹമന്ത്രിയുമായിരുന്ന സുരേഷ് ഗോപിയായിരുന്നു മാധ്യമങ്ങളോട് സമാന രീതിയിൽ പൊട്ടിത്തെറിച്ചത്.
‘‘നിങ്ങളോട് ആരാ പറഞ്ഞത്, നിങ്ങൾ ഏതു ചാനലാ? കൈരളിയോ… എന്നാ മതി, അവിടെ ഇരുന്നാ മതി. നീ നിന്നാ മതി അവിടെ. നീ ചോദിക്കരുത്, നിങ്ങൾ ചോദിക്കരുത്. ഞാൻ മറുപടി തരില്ല. ആത്മഹത്യ ചെയ്ത കൗൺസിലറാണ്. നിങ്ങൾ ഇങ്ങനെ നുണ പ്രചരിപ്പിക്കരുത്. ആ പിന്നേ… ശുദ്ധ നുണയാണ്, നിങ്ങൾ നുണ പറയുന്ന ചാനലാണ്. ഒരു നാണവുമില്ലാത്ത ചാനലാ. മരിച്ച ഒരു ആളെ കുറിച്ച് ഇങ്ങനെ പറയുന്നതിൽ നാണമില്ലേ നിങ്ങൾക്ക്’’ – എന്നായിരുന്നു രാജീവ് ചന്ദ്രേശഖർ പറഞ്ഞത്. സിപിഎം നടത്തിയ ക്രിമിനൽ കൃത്യമാണിത്. സത്യം വരും ദിവസങ്ങളിൽ പുറത്തുവരും. അനിൽ പ്രസിഡന്റായ സൊസൈറ്റിയിൽ ബിജെപി ഭരണം ആയിരുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.