പത്തനംതിട്ട: ചരൽകുന്നിൽ ക്രൂരപീഡനത്തിന് ഇരയായ യുവാക്കൾക്ക് രശ്മിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും അതിന്റെ തുടർച്ചയായാണ് മർദനമെന്നും പോലീസ്. ക്രൂരമായി മർദനമേറ്റ റാന്നി സ്വദേശിയും ആലപ്പുഴ സ്വദേശിയും ബന്ധുക്കളാണ്. ഇവർക്കു രശ്മിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ ഫോണിൽ സെക്സ് ചാറ്റ് നടത്തിയിരുന്നു.
എന്നാൽ ഇത് രശ്മിയുടെ ഭർത്താവ് ജയേഷ് കണ്ടെത്തിയതോടെ സംഭവത്തിന് ട്വിസ്റ്റ് സംഭവിക്കുന്നത്. ഇക്കാര്യത്തിൽ രശ്മിയും ജയേഷുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയെങ്കിലും യുവാക്കളോടുള്ള പക തീർക്കാൻ തക്കം നോക്കിയിരിക്കുകയായിരുന്നു. ഇതിനായി ജയേഷ് രശ്മിയുടെ സഹായത്തോടെ യുവാക്കളെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് അറിയുന്നത്.
ഇതിനായി കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് ആലപ്പുഴ സ്വദേശിയെയും അഞ്ചിന് റാന്നി സ്വദേശിയെയും ചരൽകുന്നിലെ ജയേഷിന്റെ വീട്ടിലേക്കു വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചു. അതിന്റെ വീഡിയോ ഫോണിലെടുക്കുകയും ചെയ്തു. രശ്മിയുമായുള്ള ചാറ്റുകളും ദൃശ്യങ്ങളും യുവാക്കളുടെ ഫോണിലുണ്ടെന്ന സംശയത്തിലാണ് പീഡനമെന്നു കരുതുന്നു. അതേസമയം ജയേഷിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ മർദനത്തിന്റെ കൂടുതൽ ദൃശ്യങ്ങളോ മറ്റു വിവരങ്ങളോ ഉണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം മർദനത്തിനു മുൻപ് ആഭിചാരക്രിയ നടത്തിയെന്നും പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഇരയായ യുവാവ് പറഞ്ഞിരുന്നു. എന്നാൽ ആഭിചാരം നാടകമായിരുന്നെന്നും അന്വേഷണമുണ്ടായാൽ വഴിതിരിച്ചു വിടാനുള്ള ശ്രമമാണെന്നുമാണ് പോലീസ് നിഗമനം.
ക്രൂരമർദനത്തിനു ശേഷം അവശനായ റാന്നി സ്വദേശിയെ ജയേഷും രശ്മിയും റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഓട്ടോറിക്ഷ തൊഴിലാളികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതരാണ് പോലീസിനെ അറിയിച്ചത്. പക്ഷേ എന്താണു സംഭവിച്ചതെന്ന് പോലീസിനോടു പറയാൻ ആദ്യം യുവാവ് തയാറായിരുന്നില്ല. മറ്റു കാരണങ്ങളാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ചിലരെ പോലീസ് കസ്റ്റഡിയിലും എടുത്തിരുന്നു. സംശയം തോന്നി വിശദമായി നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ കുടുങ്ങിയത്.