ഭോപ്പാൽ: ഗ്വാളിയറിൽ പൊതുസ്ഥലത്തുവച്ച് 28 കാരിയായ ഭാര്യയെ ഭർത്താവ് വെടിവച്ചു കൊലപ്പെടുത്തി. ഗ്വാളിയറിൽ രൂപ് സിങ് സ്റ്റേഡിയത്തിനു സമീപം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. റോഡിലൂടെ പോവുകയായിരുന്ന ഭാര്യ നന്ദിനിയെ തടഞ്ഞുനിർത്തി ഭർത്താവ് അരവിന്ദ് പരിഹാർ തോക്കെടുത്ത് തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
പകൽ സമയം ആളുകൾ നോക്കിനിൽക്കെ പൊതുസ്ഥലത്തുവച്ചാണ് അരവിന്ദ് ഭാര്യ നന്ദിനിയെ വെടിയുതിർത്ത് കൊലപ്പെടുത്തിയത്. അയാളുടെ കൈയിൽ തോക്ക് ഉണ്ടായിരുന്നു. പോലീസ് കണ്ണീർവാതക ഷെൽ പ്രയോഗിച്ചതോടെയാണ് അയാളെ കീഴടക്കിയത്. സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നതിനു മുൻപ് നാട്ടുകാർ കൊലയാളിയെ മർദ്ദിച്ചു. നന്ദിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല’’- ഗ്വാളിയർ എസ്പി ധരംവീർ യാദവ് പറഞ്ഞു.
അതേസമയം കഴിഞ്ഞ സെപ്റ്റംബർ 9ന് നന്ദിനി എസ്പി ഓഫിസിൽ അരവിന്ദിനെതിരെ പരാതി നൽകിയിരുന്നു. തന്നെ വഞ്ചിച്ചുവെന്നും വിവാഹം കഴിക്കുമ്പോൾ അദ്ദേഹത്തിന് കുട്ടികളുണ്ടായിരുന്നുവെന്നും കാണിച്ചാണ് യുവതി പരാതി നൽകിയിരുന്നത്. അതുപോലെ 2024 നവംബറിൽ അരവിന്ദും സുഹൃത്ത് പൂജ പരിഹറും തന്നെ ആക്രമിച്ചതായും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറഞ്ഞിരുന്നു. ഇവർക്കിടയിൽ വഴക്കുകൾ സ്ഥിരമായിരുന്നെങ്കിലും പലതും ഒത്തുതീർപ്പാക്കി ദാമ്പത്യം തുടരുകയായിരുന്നു. എന്നാൽ കൊലപാതകം നടക്കുന്ന സമയത്ത് നന്ദിനി ഭർത്താവിൽനിന്നു വേർപ്പെട്ടാണ് താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.